സിനിമക്ക് വേണ്ടി എന്തു ത്യാഗവും സഹിക്കാൻ നടൻ സൽമാൻ ഖാൻ തയാറാണെന്ന് ഛായാഗ്രാഹകൻ അനിൽ മേത്ത. സംവിധായകൻ ബൻസാലിയുടെ ‘ഹം ദിൽ ദേ ചുകേ സനം’ എന്ന സിനിമയുടെ ഷൂട്ടിങ് അനുഭവം പങ്കുവെച്ചുകൊണ്ടാണ് സൽമാന്റെ ആത്മാർഥതയെക്കുറിച്ച് അനിൽ വാചാലനായത്. സീൻ മികച്ചതാകാൻ വേണ്ടി മരുഭൂമിയിൽ ചുട്ടുപഴുത്ത മണലിൽ കിടക്കാൻ പോലും നടൻ തയാറായി എന്നാണ് അഭിമുഖത്തിൽ പറഞ്ഞത്.
‘സെറ്റിലെ സൽമാൻ ഖാന്റെ ഊർജ്ജം പകർച്ചവ്യാദി പോലെയാണ്. അദ്ദേഹത്തിൽ നിന്ന് കൂടെയുള്ളവരിലേക്കും പകരും. ‘ഹം ദിൽ ദേ ചുകേ സനം’ എന്ന ചിത്രത്തിൽ ‘തഡപ് തഡപ്’ എന്ന ഗാനം ചിത്രീകരിക്കാൻ സൽമാൻ ഒരുപാട് സഹകരിച്ചു. ഒരു നായകനും ചുട്ടുപഴുത്ത മരുഭൂമിയിൽ കിടിക്കാൻ തയാറാവില്ല. എന്നാൽ സൽമാൻ അതിന് സമ്മതിച്ചു. അതുമാത്രമല്ല കൂടെയുള്ളവരോട് തന്റെ ദേഹത്ത് ചുട്ട് പഴുത്തുകിടക്കുന്ന മണൽ വാരിയിടാനും പറഞ്ഞു.
കാമറ ട്രൈപോഡിൽ നിന്ന് എടുത്താണ് മരുഭൂമി രംഗങ്ങൾ ചിത്രീകരിച്ചത്. കാമറ സൂര്യന് നേരെ ഫോക്കസ് ചെയ്യുന്ന ഒരു രംഗം ഗാനത്തിലുണ്ട്. ഇന്ന് അത് സാധാരണമാണെങ്കിലും അക്കാലത്ത് അങ്ങനൊരു സീൻ പൊതുവെ കാണാറില്ല. ആ നിമിഷം ഞാൻ സൽമാനോടൊപ്പമായിരുന്നു. അദ്ദേഹത്തിന്റെ അഭിനയത്തിലേക്ക് ഞാനും ഇറങ്ങി ചെന്നു’- അനിൽ മേത്ത കൂട്ടിച്ചേർത്തു.