കണ്ണൂർ : പോപ്പുലർ ഫ്രണ്ട് കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് നൗഫൽ സി പി അറസ്റ്റിൽ. ഹർത്താൽ ദിവസം ആക്രമണത്തിന് ആഹ്വാനം നൽകിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിയമ നടപടി. മട്ടന്നൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിവസം ഏറ്റവും കൂടുതൽ പെട്രോൾ ബോംബ് ആക്രമണമടക്കം നടന്നത് കണ്ണൂരിലായിരുന്നു. തുടർന്ന് ബോംബ് ആക്രമണത്തിനും സംഘർഷാവസ്ഥ സൃഷ്ടിക്കുന്നതിനും അണികൾക്ക് നേതാക്കൾ നിർദ്ദേശം നൽകിയിരുന്നതായും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടപടി കടുപ്പിക്കുകയും അന്വേഷണം ഊർജിതമാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതിനിടെ, പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ കൊല്ലത്ത് കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ പ്രതികളെ ഇരവിപുരം പൊലീസ് പിടികൂടി. കയ്യാലയ്ക്കൽ സ്വദേശി ഷംനാദ് പോളയത്തോട് സ്വദേശി സജീർ എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന് പുറമേ തപാൽ വകുപ്പിന്റെ വാഹനവും പ്രതികൾ ആക്രമിച്ചിരുന്നു. തട്ടാമല ഭാഗത്ത് വച്ച് ബൈക്കിലെത്തിയ പ്രതികൾ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയായിരുന്നു.
എൻഐഎ റെയ്ഡിന് പിന്നാലെ സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പൊലീസിന്റെയും പരിശോധന. എല്ലാ ജില്ലകളിലും പരിശോധന നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി റെയ്ഞ്ച് ഡിഐജിമാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉച്ചയ്ക്ക് ശേഷം സംസ്ഥാന വ്യാപകമായി പിഎഫ്ഐയുടെ ഓഫീസുകളിലും നേതാക്കളുടെ വീടുകളും പരിശോധന നടത്തിയത്. രാജ്യമാകെ നടക്കുന്ന പരിശോധനകളുടെ ഭാഗമായാണ് കേരളത്തിലെയും റെയ്ഡുകളെന്ന് പൊലീസ് അറിയിച്ചു.