ഹൗസ് ബോട്ടുകൾക്ക് ആവശ്യമായ വ്യവസ്ഥകൾ പാലിച്ച് റജിസ്ട്രേഷൻ നൽകാം: മുഖ്യമന്ത്രി

news image
Jan 22, 2024, 10:54 am GMT+0000 payyolionline.in

തിരുവനന്തപുരം∙ ഹൗസ് ബോട്ടുകൾക്ക് ആവശ്യമായ വ്യവസ്ഥകൾ പാലിച്ച് റജിസ്ട്രേഷൻ നൽകാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ ടൂറിസം മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറി തലത്തിൽ എത്ര ബോട്ടുകൾക്ക് റജിസ്ട്രേഷൻ കൊടുക്കാമെന്ന് തീരുമാനിക്കാവുന്നതാണ്. ശിക്കാര ബോട്ടുകൾക്ക് വ്യവസ്ഥകൾ പാലിച്ച് റജിസ്ട്രേഷൻ നൽകാം. ബോട്ടുകൾക്ക് ക്ലാസിഫിക്കേഷൻ ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

‘‘അനധികൃതമായി ഹൗസ് ബോട്ടുകൾ സര്‍വീസ് നടത്താന്‍ അനുവദിക്കരുത്. നിലവില്‍ സര്‍വീസ് നടത്തുന്നവ ക്രമവൽക്കരിക്കണം. ഹൗസ് ബോട്ടുകളിലെ മാലിന്യം തള്ളലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടുണ്ട്. മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ അതത് സ്ഥലത്തുതന്നെ ഉണ്ടാകണം. സ്വീവേജ് ട്രീറ്റ് മെന്‍റ് പ്ലാന്‍റ് (എസ്ടിപി) സംബന്ധിച്ച് തദ്ദേശ വകുപ്പിനെയും ടൂറിസം വകുപ്പിനെയും പങ്കെടുപ്പിച്ച് കലക്ടർമാർ ചർച്ച നടത്തണം. ടൂറിസം വകുപ്പ് ആരംഭിക്കുന്ന മൂന്നു പ്ലാന്‍റുകൾ ഉടന്‍ പൂർത്തിയാക്കണം’’– മുഖ്യമന്ത്രി നിർദേശിച്ചു.

ടൂറിസ്റ്റുകൾക്ക് ഒരു തരത്തിലുള്ള വിഷമവും ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ല വേഷവും മാന്യമായ പെരുമാറ്റവും ഉറപ്പാക്കണം. ഹൗസ് ബോട്ട് ജീവനക്കാർക്ക് യൂണിഫോം ഏർപ്പെടുത്താവുന്നതാണ്. ആവശ്യമായ പരിശീലനവും നൽകണം. കായലിൽ അടിഞ്ഞുകൂടുന്ന പോള ശാസ്ത്രീയമായി നീക്കാൻ നടപടിയെടുക്കണം. കായൽ ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട വിഷയം ജലസേചന വകുപ്പുമായി ചേർന്ന് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ മന്ത്രി വി.എൻ വാസവൻ, ടൂറിസം സെക്രട്ടറി കെ.എസ്.ശ്രീനിവാസ്, മാരിടൈം ബോർഡ് ചെയർമാൻ എന്‍.എസ്.പിള്ള, ആലപ്പുഴ, കോട്ടയം ജില്ലാ കലക്ടർമാർ തുടങ്ങിയർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe