സർക്കാർ ശമ്പളം പോരാ, സ്വകാര്യ ആശുപത്രികളിലടക്കം ഡോക്ടർമാരുടെ പ്രാക്ടീസ്; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

news image
Jul 3, 2024, 11:43 am GMT+0000 payyolionline.in
പാലക്കാട്: സർക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും പ്രാക്ടീസ് നടത്തുന്നുണ്ടെന്ന ആരോപണം ജില്ലാ മെഡിക്കൽ ഓഫീസിൽ പ്രവർത്തിക്കുന്ന വിജിലൻസ് വിഭാഗം ജാഗ്രതയോടെ പരിശോധിച്ച് ഫലപ്രദമായി ഇടപെടണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശം നൽകിയിട്ടുള്ളത്. പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെയുള്ള ആരോപണം അന്വേഷിക്കാൻ ജില്ലാ ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകിയതായി ഡിഎംഒ അറിയിച്ചു.

അതേസമയം, അനധികൃതമായി ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ ആരോ​ഗ്യ വകുപ്പ് നടപടിയെടുത്തിരുന്നു. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങളാണ് പ്രസിദ്ധപ്പെടുത്തിയത്. ഹാജരാകാത്ത കാലയളവടക്കം ഉൾപ്പെടുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ഇവരെ സർവീസിൽ നിന്ന് പിരിച്ചുവിടും. 2023 ഒക്ടോബർ വരെ ജോലിക്ക് ഹാജരാക്കത്തവരുടെ പട്ടികയാണ് പുറത്തുവിട്ടത്.

ആരോ​ഗ്യവകുപ്പിൽ ഡോക്ടർമാരുൾപ്പെടെ ഏകദേശം രണ്ടായിരത്തോളം ജീവനക്കാർ ഇങ്ങനെ അനധികൃതമായി വിട്ടുനിൽക്കുന്നുണ്ടെന്നാണ് കണക്ക്. ഡോക്ടർ ഇതര ജീവനക്കാർക്കെതിരെയും നടപടിയുണ്ടാകും. ആരോ​ഗ്യ ഡയറക്ടേറ്റിന് കീഴിലെ 385 ഡോക്ടർമാരുൾപ്പെടെ 432 ജീവനക്കാരെ സർക്കാർ നേരത്തെ പിരിച്ചുവിട്ടിരുന്നു. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടർമാർ ഒരുമാസത്തിനകം സർവീസിൽ കയറണമെന്ന് ആരോ​ഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe