തിരുവനന്തപുരം: സ്വർണാഭരണ പ്രേമികൾക്ക് തിരിച്ചടി. സംസ്ഥാനത്ത് ഇന്ന് സ്വർണവില മൂന്നാം തവണയും ഉയർന്നു. പവന് 720 രൂപയാണ് വൈകുന്നേരത്തെ വർദ്ധനവ്. ഇതോടെ ചരിത്രത്തിലാധ്യമായി സ്വർണവില 98,000 കടന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 98,400 രൂപയാണ്.
ഇന്ന് രാവിലെ 1400 രൂപയും ഉച്ചയ്ക്ക് 400 രൂപയും വർദ്ധിച്ചിരുന്നു. 2025 ഒക്ടോബർ 17 ന്റെ റെക്കോർഡ് വിലയാണ് ഇന്ന മറികടന്നത്. ഒക്ടോബർ 17ന് പവന് 97,360 രൂപയും ഗ്രാമിന് 2170 രൂപയുമായിരുന്നു. ഇപ്പോൾ പവന് 98, 400 രൂപയും ഗ്രാമിന് 12,300 രൂപയുമാണ്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്തിയത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് പവന് 400 രൂപ വർദ്ധിച്ചിരുന്നു. ഇന്നും ഇന്നലയുമായി 2,920 രൂപയാണ് പവന് വർദ്ധിച്ചത്. ഈ വമ്പൻ വർദ്ധനവ് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് വിവാഹ വിപണിയെ, രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹം അടുത്ത രണ്ട് മാസങ്ങളിൽ നടക്കും എന്നിരിക്കെ സ്വര്‍ണവില കൂടുന്നത് തിരിച്ചടിയാണ്.
