മുംബൈ: സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളെ പ്രതിരോധിക്കാനുള്ള വാക്സിൻ ആറ് മാസത്തിനുള്ളിൽ ലഭ്യമാകുമെന്ന് കേന്ദ്രമന്ത്രി പ്രതാപ്‌റാവു ജാദവ്. ഒമ്പത് മുതൽ 16 വയസ്സ് വരെ പ്രായമുള്ളവർക്ക് കുത്തിവെപ്പിന് അർഹതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വാക്സിനുകളെക്കുറിച്ചുള്ള ഗവേഷണം ഏതാണ്ട് പൂർത്തിയായെന്നും പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ, ആയുഷ് സഹമന്ത്രി (സ്വതന്ത്ര ചുമതല) വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്. 30 വയസ്സിനു മുകളിലുള്ള സ്ത്രീകളെ ആശുപത്രികളിൽ പരിശോധനയ്ക്ക് വിധേയമാക്കും. കൂടാതെ രോഗം നേരത്തേ കണ്ടെത്തുന്നതിനായി ഡേകെയർ കാൻസർ സെന്ററുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാൻസർ ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകളുടെ കസ്റ്റംസ് തീരുവയും സർക്കാർ ഒഴിവാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ ബാധിക്കുന്ന കാൻസറുകൾക്കുള്ള വാക്സിനുകളെക്കുറിച്ചുള്ള ഗവേഷണം ഏതാണ്ട് പൂർത്തിയായയി. അഞ്ചോ ആറോ മാസത്തിനുള്ളിൽ ലഭ്യമാകും. ഒമ്പത് മുതൽ 16 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികൾക്ക് കുത്തിവെപ്പെടുക്കാം. സ്തന, ഓറൽ, സെർവിക്കൽ കാൻസറുകളെയാണ് വാക്സിൻ ഉപയോഗിച്ച് നേരിടുകയെന്നും അദ്ദേഹം പറഞ്ഞു.