ന്യൂഡൽഹി: കൊല്ലപ്പെട്ട ആര്‍ബര്‍ട്ട് അഗസ്റ്റിന്‍റെ (46) മൃതദേഹം നാളെ കേരളത്തിലെത്തിക്കും. സുഡാനിൽ നിന്നും മൃതദേഹം വ്യോമസേന വിമാനത്തിൽ നാളെ ന്യൂഡൽഹി പാലം വിമാനത്താവളത്തിൽ എത്തിക്കും. ഡൽഹിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൃതദേഹം കൊച്ചിയിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി .മുരളീധരൻ അറിയിച്ചു.
ഏപ്രില്‍ 14നാണ് സുഡാനിലെ ഖാര്‍ത്തൂമില്‍ ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ വെടിയേറ്റ് മരിച്ചത്. മരിച്ച ആൽബർട്ട് കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശിയാണ്. ഈസ്റ്റര്‍ ആഘോഷത്തിന് സുഡാനിലെത്തിയ ഭാര്യ സൈബല്ലയുടെയും മകളുടെയും മുന്നിൽ വച്ചായിരുന്നു ആല്‍ബർട്ടിന് വെടിയേറ്റത്.
കൊല്ലപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞാണ് മൃതദേഹം ആശുപത്രിയിലേക്ക് പോലും മാറ്റാൻ സാധിച്ചത്. എംബസി ഇടപെട്ടാണ് ആൽബർട്ട് കൊല്ലപ്പെട്ട് പന്ത്രണ്ട് ദിവസത്തിന് ശേഷം സൈബല്ലയെയും മകളെയും രക്ഷപ്പെടുത്തി ഇന്ത്യയിലേക്ക് അയച്ചത്.