സിബിഎസ്ഇ പുനർമൂല്യനിർണയത്തിൽ വൻ ക്രമക്കേടെന്ന് പരാതി; ഉത്തരക്കടലാസ് പകർപ്പിന് ഈടാക്കുന്നത് വൻ തുക

news image
May 24, 2026, 7:25 am GMT+0000 payyolionline.in

ഡൽഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ പുനർമൂല്യനിർണയത്തിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ പ്രധാനമന്ത്രിക്ക് പരാതി നൽകി. വെബ്സൈറ്റിലെ സാങ്കേതിക തകരാറുകൾ കാരണം പുനർമൂല്യനിർണയത്തിന് കൃത്യമായി അപേക്ഷിക്കാൻ കഴിയുന്നില്ലെന്നും, അപേക്ഷ സമർപ്പിക്കാനായി വൻ തുക ഫീസ് നൽകേണ്ടി വരുന്നതായും വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.

​ഉത്തരക്കടലാസിന്റെ പകർപ്പ് എടുക്കുന്നതിനായി സിബിഎസ്ഇ നിശ്ചയിച്ചിട്ടുള്ള യഥാർത്ഥ നിരക്ക് 100 രൂപ മാത്രമാണ്. എന്നാൽ നിലവിൽ 8,000 രൂപ മുതൽ 69,000 രൂപ വരെ വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുന്നതായാണ് ആരോപണം. ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇത്തരത്തിൽ വൻ തുക നഷ്ടമായിട്ടും പോർട്ടലിൽ പണം ക്രെഡിറ്റ് ആയിട്ടില്ലെന്ന് വ്യക്തമാക്കുന്ന സ്ക്രീൻഷോട്ടുകൾ വിദ്യാർത്ഥികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിനുപുറമെ, വൻ തുക നൽകി ഡൗൺലോഡ് ചെയ്തെടുത്ത ഉത്തരക്കടലാസിന്റെ പകർപ്പുകൾ പലതും തികച്ചും അവ്യക്തമാണെന്നും പരാതിയുണ്ട്.

​ഈ മാസം 21നാണ് സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചത്. ഇത്തവണ ഉത്തര പേപ്പറുകൾ സ്കാൻ ചെയ്ത് മാർക്കുകൾ നേരിട്ട് സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുന്ന ‘ഓൺ സ്ക്രീൻ മൂല്യനിർണയ’ രീതിയാണ് സിബിഎസ്ഇ അവലംബിച്ചത്. എന്നാൽ, ഈ പുതിയ പരിഷ്കാരം പൂർണ്ണ പരാജയമാണെന്നാണ് ഉയരുന്ന വിമർശനം. ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ലെന്നും സൈറ്റുകളിൽ ഇപ്പോഴും അവ്യക്തത തുടരുകയാണെന്നും കാണിച്ച് രക്ഷിതാക്കളും വിദ്യാർത്ഥികളും രംഗത്തെത്തിയിട്ടുണ്ട്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe