കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റിൽ മറന്നുവെച്ച സംഭവത്തിൽ യുവതി പ്രതിഷേധിക്കാൻ തയാറായപ്പോഴേക്കും ആരോഗ്യമന്ത്രി വീണ ജോർജ് പരാതിക്കാരിയായ ഹർഷിനയെ ഫോണിൽ നേരിട്ടുവിളിച്ചു. ഹർഷിനക്കൊപ്പംതന്നെയാണ് സർക്കാറുള്ളതെന്നും നേരത്തെ ലഭിച്ച അന്വേഷണ റിപ്പോർട്ട് തൃപ്തികരമല്ലാത്തതിനാൽ മൂന്നാഴ്ചമുമ്പ് വിശദമായ ശാസ്ത്രീയ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി ഹർഷിനയെ അറിയിച്ചു.
ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് വീണ്ടും യുവതിയെ കഴിഞ്ഞ ദിവസം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. തന്റെ കാര്യത്തിൽ എന്തെങ്കിലും തീരുമാനമാവുന്നത് വരെ ഇവിടെനിന്ന് മടങ്ങില്ലെന്ന് യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതറിഞ്ഞാണ് മന്ത്രി നിയമസഭ സമ്മേളനത്തിനിടെ ഹർഷിനയെ വിളിച്ചത്. തന്റെ പ്രയാസങ്ങളെല്ലാം ഹർഷിന മന്ത്രിയോട് വിശദമായി പറഞ്ഞു. നീതി കിട്ടാൻ വൈകുന്നതിലുള്ള പ്രതിഷേധവും അറിയിച്ചു. ”ഇപ്പോഴും ശാരീരികപ്രയാസങ്ങളുണ്ട്. നട്ടെല്ലിന് വേദനയുണ്ട്. സ്കാനിങ്ങിനും എക്സ്റേക്കുപോലും കൈയിൽ പണമില്ല. മൂന്ന് മക്കളെ നോക്കാൻ മറ്റാരുമില്ല.
സംഭവം കണ്ടെത്തി മൂന്നുമാസം കഴിഞ്ഞിട്ടും എവിടെനിന്നും ഉത്തരം കിട്ടുന്നില്ല. താൻ കിടപ്പായതിനാൽ ഭർത്താവിന് ജോലിക്ക് പോകാനാവുന്നില്ല. അതിനാൽ നഷ്ടപരിഹാരം കിട്ടിയേ തീരൂ” -ഹർഷിന മന്ത്രി വീണ ജോർജിനോട് പറഞ്ഞു. എല്ലാത്തിനും അന്വേഷണ റിപ്പോർട്ട് വരട്ടെയെന്ന മറുപടി മന്ത്രി ആവർത്തിച്ചു. അതേസമയം ഭർത്താവിന്റെ ബന്ധുവിന്റെ മരണത്തെതുടർന്ന് ഹർഷിന തിങ്കളാഴ്ച വൈകീട്ടോടെ ആശുപത്രി വിട്ടു.
അഞ്ചുവർഷം മുമ്പാണ് കോഴിക്കോട് മെഡി. കോളജിലെ ഐ.എം.സി.എച്ചിൽ അടിവാരം സ്വദേശിനി ഹർഷിന സിസേറിയന് വിധേയയായത്. അതിനുശേഷം പലതരം ശാരീരികാസ്വസ്ഥതകൾ അനുഭവിച്ചു. മൂത്രാശയസംബന്ധമായ കടുത്ത പ്രയാസങ്ങൾ വന്നപ്പോൾ മൂന്നുമാസം മുമ്പ് കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയ ഉപകരണമായ ഫോർസെപ്സ് മൂത്രസഞ്ചിയിൽ ആഴ്ന്നുകിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ഐ.എം.സി.എച്ചിൽനിന്നുതന്നെയാണ് ഇത് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.