ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാന നിലപാട് വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിച്ചു. ശബരിമലയിൽ ലിംഗവിവേചനമില്ലെന്നും മതപരമായ കാര്യങ്ങളിൽ തനതായ നിലപാടെടുക്കാൻ ക്ഷേത്രത്തിന് അവകാശമുണ്ടെന്നും ബോർഡ് കോടതിയെ അറിയിച്ചു.
യുവതീപ്രവേശനത്തെ ശക്തമായി എതിർത്തുകൊണ്ടുള്ള സത്യവാങ്മൂലമാണ് ബോർഡ് സമർപ്പിച്ചത്. പത്തുമുതൽ അമ്പതുവയസ്സുവരെയുള്ള യുവതികൾക്ക് മാത്രമാണ് പ്രവേശന വിലക്കുള്ളതെന്നും ഇത് ലിംഗവിവേചനമായി കാണാനാവില്ലെന്നും ബോർഡ് വാദിക്കുന്നു. ശബരിമലയിലെ പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യവുമായി ബന്ധപ്പെട്ട ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന നിലപാടിലാണ് ബോർഡ് ഉറച്ചുനിൽക്കുന്നത്.
