വ്യാജമദ്യ കേസിലെ പ്രതി, സിപിരിറ്റ് ഇടപാടിൽ കുപ്രസിദ്ധൻ; കാറിൽ കടത്തവേ 374 ലിറ്റർ സ്പിരിറ്റ് പിടികൂടി, അറസ്റ്റ്

news image
Jan 3, 2024, 7:02 am GMT+0000 payyolionline.in

കായംകുളം: ആലപ്പുഴ ജില്ലയിലെ പത്തിയൂരിൽ 374 ലിറ്റർ സ്പിരിറ്റ് പിടികൂടി. വ്യാജമദ്യ നിർമ്മാണത്തിനായി കാറിൽ കടത്തിക്കൊണ്ടുവന്ന 374 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. ആലപ്പുഴ ജില്ലയിലെ  കുപ്രസിദ്ധ സ്പിരിറ്റ് ഇടപാടുകാരനും വ്യാജമദ്യം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയുമായ ചേരാവള്ളി പെരുമുഖത്ത് വടക്കത്തിൽ വീട്ടിൽ സ്റ്റീഫൻ വർഗീസിന്റെ സ്പിരിറ്റാണ് പിടികൂടിയത്. സ്പിരിറ്റ് കടത്തുന്നതിനിടയിൽ  സ്റ്റീഫന്റെ സഹായിയായ ചെങ്ങന്നൂർ എണ്ണയ്ക്കാട് രഞ്ജിത്ത് ഭവനത്തിൽ രഞ്ജിത്ത്കുമാർ(29) പിടിയിലായി.

കാറിലുണ്ടായിരുന്ന സ്റ്റീഫൻ ഓടി രക്ഷപ്പെട്ടു. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക്സ്  സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം മഹേഷ്,പ്രിവന്റീവ് ഓഫീസർ എൻ പ്രസന്നൻ  ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ കെ പി സജിമോൻ,എം റെനി, ഓംകാർനാഥ്  സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.സന്തോഷ്,എസ് ദിലീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൗമില മോൾ, ഡ്രൈവർ പി എൻ പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് സ്പിരിറ്റ് പിടികൂടിയത്.

അതിനിടെ മലപ്പുറം നിലമ്പൂരിൽ പുതുവത്സര സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ച ആറ് ലിറ്റർ ചാരായവും 18 ലിറ്റർ വാഷുമായി വീട്ടമ്മ പിടിയിലായി. കുറുമ്പലങ്ങോട് കുണ്ടിലട്ടിയിലെ സ്രാമ്പിക്കൽ വീട്ടിൽ പുഷ്പവല്ലി(59)യാണ് അറസ്റ്റിലായത്. നേരത്തെയും അബ്കാരി കേസിൽ പ്രതിയാണ് ഇവർ. നിലമ്പൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.ആർ. രതീഷാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വാറ്റുചാരായം ഉണ്ടാക്കി വിൽപന നടത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പുലർച്ചെ ഇവരുടെ വീട്ടിൽ പരിശോധന നടത്തിയത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂട്ടുപ്രതികളുണ്ടോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗ സ്ഥൻ നിലമ്പൂർ റേഞ്ച് ഇൻസ്‌പെക്ടർ സി. സന്തോഷ് കുമാർ അറിയിച്ചു. പരിശോധനയിൽ പ്രിവന്റീവ് ഓഫിസർമാരായ ആർ.പി. സുരേഷ് ബാബു, മുസ്തഫ ചോലയിൽ, ജി. അഭിലാഷ്, സി.ഇ.ഒ പി.എസ്. ദിനേശ്, എം. സോണിയ എന്നിവരും ഉണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe