വെറും മൂന്നു രൂപയെ ചൊല്ലി തർക്കം; തൃശ്ശൂരില്‍ സ്വകാര്യ ബസില്‍നിന്നും വയോധികനെ ചവിട്ടി താഴെയിട്ടു, ​ഗുരുതരാവസ്ഥയിൽ

news image
Apr 3, 2024, 6:05 am GMT+0000 payyolionline.in

തൃശൂർ: ഇരിങ്ങാലക്കുട കരുവന്നൂര്‍ പുത്തന്‍തോട് വച്ച് സ്വകാര്യ ബസില്‍നിന്നും വയോധികനെ ചവിട്ടിയിട്ടതായി പരാതി. തൃശൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് വരികയായിരുന്ന ശാസ്ത എന്ന ബസില്‍ വച്ച് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. കരുവന്നൂര്‍ എട്ടുമന സ്വദേശിയായ പവിത്രന്‍ എന്ന (68) വയോധികനാണ് പരിക്കേറ്റത്. ബസിലെ യാത്രാ നിരക്ക് ചില്ലറ നല്‍കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് യാത്രികരും നാട്ടുകാരും പറയുന്നു.

വെറും മൂന്നു രൂപയെ ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിന് കാരണം. യാത്രക്കാരന്റെ പ്രായം പോലും നോക്കാതെയാണ് കണ്ടക്ടർ അതിക്രൂരമായി പെരുമാറിയത്. പുത്തന്‍തോട് ബസ് സ്റ്റോപ്പിന് സമീപത്ത് വച്ച് പവിത്രനെ കണ്ടക്ടറായ ചേര്‍പ്പ് ഊരകം സ്വദേശി രതീഷ് ചവിട്ടുകയായിരുന്നു. തുടര്‍ന്ന് പവിത്രന്‍ റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നുവെന്നും തുടര്‍ന്നും ഇയാളെ മര്‍ദിച്ചതായും യാത്രക്കാർ പറയുന്നു. സംഭവത്തെ തുടർന്ന് നാട്ടുകാര്‍ ബസ് തടഞ്ഞിടുകയും പവിത്രനെ അടുത്തുള്ള മാപ്രാണം ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഇയാളുടെ പരിക്ക് ഗുരുതരമായതിനാല്‍ തൃശൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബസ് ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe