വന്യമൃഗപ്പെരുപ്പം കൂടി, നിയന്ത്രണത്തിന് ശാസ്ത്രീയ മാർഗം സ്വീകരിക്കും, സർക്കാർ കർഷകർക്കൊപ്പമെന്ന് വനം മന്ത്രി

news image
Jan 13, 2023, 8:01 am GMT+0000 payyolionline.in

തിരുവനന്തപുരം : വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവം ഗൗരവത്തോടെ കാണുന്നുവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വിവിധ ഭാഗങ്ങളിൽ വന്യ ജീവി ആക്രമണം ഉണ്ടാകുന്നുണ്ട്. പല നടപടികൾ സ്വീകരിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. ഭീതിയിൽ കഴിയുന്ന പ്രദേശത്തെ ജനങ്ങളുടെ പ്രതികരണങ്ങളായി പ്രതിഷേധങ്ങളെ കാണുന്നു. അത് കൈവിട്ട് പോകരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു. വനവുമായി ഒരു ബന്ധവും ഇല്ലാത്ത സ്ഥലങ്ങളിൽ പോലും ആക്രമണങ്ങൾ ഉണ്ടാകുന്നു. വനത്തിന് ഉൾക്കൊള്ളാവുന്നതിലധികം മൃഗപ്പെരുപ്പമുണ്ട്. വന്യ ജീവികളുടെ ജനന നിയന്ത്രണം സർക്കാർ ചർച്ച ചെയ്തുവെന്നും മന്ത്രി അറിയിച്ചു.

സർക്കാർ നടപടികൾക്ക് സുപ്രീം കോടതിയിൽ നിന്ന് സ്റ്റേ ഉണ്ട്. ഇതിനെതിരെ അടിയന്തര ഹർജി നൽകും. മൃഗങ്ങളെ മാറ്റി പാർപ്പിക്കുന്നത് അടക്കം നടപടികൾ ഇതിന്റെ ഭാഗമാണ്. ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കും. വന്യമൃഗങ്ങളുമായി മല്ലിടുന്ന കർഷകർക്കൊപ്പമാണ് സർക്കാർ. വനപ്രദേശത്തിന് ഉൾക്കൊള്ളാനാകുന്ന മൃഗങ്ങളുടെ എണ്ണത്തെ കുറിച്ച്  പഠനം വേണം. എങ്കിലെ പുനർവിന്യാസം, കള്ളിങ് എന്നിവ സാധ്യമാകൂ
കൂടുതൽ മൃഗ ഡോക്ടർമാരുടെ സേവനം വയനാട്ടിൽ ഉറപ്പാക്കും. കുരങ്ങൻമാരുടെ വന്ധ്യംകരണം ഊർജിതമാക്കും. മഞ്ഞക്കൊന്ന എന്ന മരം വെട്ടിമാറ്റും. ഇത് പുൽമേടുകളെ ഇല്ലാതെയാക്കുന്നതാണ്. വയനാട്ടിലേക്ക് ആവശ്യമെങ്കിൽ ദ്രുത കർമ്മ സേനയെ അയക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe