ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 10.12 ലക്ഷം വോട്ടിൻ്റെ പടുകൂറ്റൻ ജയം: കോൺഗ്രസ് സ്ഥാനാര്‍ത്ഥി ഭൂരിപക്ഷത്തിൽ ഒന്നാമൻ

news image
Jun 5, 2024, 9:26 am GMT+0000 payyolionline.in
ഗുവാഹത്തി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും ഉയര്‍ന്ന ജയം അസമിലെ ദുബ്രി ലോക്സഭ മണ്ഡലത്തിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാര്‍ത്ഥി രാഖിബുൾ ഹുസൈന്. എഐയുഡിഎഫ് നേതാവ് ബദ്ദാറുദ്ദീൻ അജ്മലിനെ 10,12,476 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയത്. മൂന്ന് വട്ടം മണ്ഡലത്തിൽ ജയിച്ച ബദ്ദാറുദ്ദീൻ അജ്മലിനെ സംബന്ധിച്ച് കനത്ത പരാജയമാണ് മണ്ഡലത്തിൽ നേരിടേണ്ടി വന്നത്. ബദ്ദാറുദ്ദീൻ അജ്മലിന് 4,59,409 വോട്ടുകൾ ലഭിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി രാഖിബുൾ ഹുസൈന് 14,71,885 വോട്ടുകളാണ് ലഭിച്ചത്.

മധ്യപ്രദേശിലെ ഇൻഡോറിൽ ജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി ശങ്ക‍ര്‍ ലവാനി 11,75,092 വോട്ടിന് ബിഎസ്‌പി സ്ഥാനാര്‍ത്ഥിയെ പിന്നിലാക്കി. എന്നാൽ ഈ മണ്ഡലത്തിൽ കോൺഗ്രസിന് സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല. ഇവിടെ നോട്ടയ്ക്ക് 218764 വോട്ട് ലഭിച്ചു. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ശങ്കര്‍ ലവാനിക്ക് ഭൂരിപക്ഷമായി 1008077 വോട്ടുകളാണ് രേഖപ്പെടുത്തിയത്. ആകെ പോൾ ചെയ്തതിൽ 78.5%, അതായത് 12,26,751 വോട്ടുകൾ ലവാനിക്ക് ലഭിച്ചു. ഈ തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന രണ്ടാമത്തെ വിജയമാണ് ശങ്കര്‍ ലവാനിയുടേത്.

മധ്യപ്രദേശിൽ മുൻ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ വിഡിഷ മണ്ഡലത്തിൽ 8.21 ലക്ഷം ഭൂരിപക്ഷം നേടി ജയിച്ചു. ബിജെപി ഗുജറാത്ത് സംസ്ഥാന അധ്യക്ഷൻ സിആ‍ര്‍ പാട്ടീൽ നവ്‌സാരി മണ്ഡലത്തിൽ 7.73 ലക്ഷം ഭൂരിപക്ഷം നേടി ജയിച്ചു. ഭൂരിപക്ഷത്തിൽ നാലാം സ്ഥാനത്ത് ബിജെപിയുടെ അമരക്കാരിൽ ഒരാളായ അമിത് ഷായാണ്. ഗാന്ധിനഗറിൽ വീണ്ടും ജനവിധി തേടിയ അദ്ദേഹത്തിന് 7.44 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe