കൊല്ലം: കൊല്ലം കുണ്ടറയിൽ റെയില്‍വെ പാളത്തിൽ ടെലഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തിൽ പ്രതികളുടെ മൊഴി പുറത്ത്. സംഭവത്തിൽ രണ്ടുപേരാണ് പിടിയിലായത്. കുണ്ടറ സ്വദേശികളായ രാജേഷ്, അരുണ്‍ എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ടെലഫോണ്‍ പോസ്റ്റ് പാളത്തിൽ കൊണ്ടുപോയി വെച്ചതിന്‍റെ കാരണവും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
പോസ്റ്റ് മുറിച്ച് ആക്രിയാക്കി വിറ്റ് പണമാക്കുകയായിരുന്നു ഉദ്ദേശമെന്നും അതിനുവേണ്ടിയാണ് പോസ്റ്റ് പാളത്തിൽ കൊണ്ടുപോയി വെച്ചതെന്നുമാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. ട്രെയിൻ കടന്നുപോകുമ്പോള്‍ പോസ്റ്റ് മുറിയുമെന്ന ധാരണയിലാണ് കൊണ്ടുവെച്ചതെന്നാണ് മൊഴി. എന്നാൽ, പ്രതികള്‍ മുമ്പും ക്രിമിനൽ കേസുകളിൽ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. പൊലീസുകാരെ ആക്രമിച്ച കേസിൽ പ്രതിയാണ് ഒരാള്‍. പ്രതികളുടെ മൊഴി ഇതാണെങ്കിലും സംഭവത്തിൽ അട്ടിമറി സാധ്യതയടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.