നാദാപുരം: ബുദ്ധിമാന്ദ്യമുള്ള യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചു. അരൂർ പെരുമുണ്ടച്ചേരി സ്വദേശി മന്നികണ്ടി രാജൻ എന്ന ഒട്ടകരാജനെയാണ് (61) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ. മേനോൻ ശിക്ഷിച്ചത്.
കേസിനാസ്പദമായ സംഭവം:
2022 സെപ്റ്റംബർ ഒമ്പതിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന ബധിരനും മൂകനുമായ ഭർത്താവ് ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി. ആളുകൾ എത്തിയ തക്കം നോക്കി പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാദാപുരം പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.
നാദാപുരം പോലീസ് ഇൻസ്പെക്ടർ ഇ.വി. ഫായിസ് അലിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 18 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ കോടതിയിൽ ഹാജരാക്കി.
