തിരുവനന്തപുരം: സംരക്ഷിത ജീവി ഇനത്തിൽപ്പെടുന്ന മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി വനംവകുപ്പ് ഓഫീസിൽ കീഴടങ്ങി. ഇന്ന് 3:30 ഓടെ പരുത്തിപ്പള്ളി വനം വകുപ്പ് ഓഫീസിലാണ് ശശി ഹാജരായത്. വനംവകുപ്പ് ഉദ്യോഗസ്ഥർ കസേര നൽകിയെങ്കിലും ‘പ്രതിയായതിനാൽ തറയിൽ ഇരുന്നോളാ’മെന്ന് വെള്ളനാട് ശശി പറഞ്ഞു.
ശശിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കേസിൽ ശശിയുടെ മുൻകൂർ ജാമ്യ അപേക്ഷ കോടതി തള്ളിയിരുന്നു. തുടർന്ന് ഹെെക്കോടതിയെ സമീപിച്ചിരിക്കുകയാണ് ശശി. ഈ സാഹചര്യത്തിൽ ശശിയുടെ അറസ്റ്റ് ഇന്ന് ഉണ്ടാകില്ല എന്ന് പരുത്തിപ്പള്ളി വനംവകുപ്പ് റേഞ്ച് ഓഫീസർ അറിയിച്ചു.
ഫെബ്രുവരി 28നാണ് വെള്ളനാട് പഞ്ചായത്തിലെ ഒരു വീട്ടിൽ കയറിയ മുള്ളൻപന്നിയെ വെള്ളനാട് ശശി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊന്നത്. എന്നാൽ മുള്ളൻപന്നിയെ കൊന്നിട്ടില്ലെന്നും ചത്തിട്ടുണ്ടോ എന്ന് നോക്കിതാണെന്നുമായിരുന്നു വെള്ളനാട് ശശി റിപ്പോർട്ടറിനോട് പറഞ്ഞത്.
വണ്ടി കയറി ചത്തുകിടന്ന മുള്ളൻപന്നിയാണത്. അതിന് ജീവനുണ്ടോ എന്ന് നോക്കിയതാണ്. പ്രദേശത്ത് മുഴുവൻ മുള്ളൻപന്നികളുടെ വലിയ ശല്യമുണ്ടെന്നുമായിരുന്നു ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വെള്ളനാട് ശശി റിപ്പോർട്ടറിനോട് പ്രതികരിച്ചത്. ഒരു വീടിനകത്ത് കയറിയ പന്നി ആരെയെങ്കിലും ആക്രമിക്കുമെന്ന് കരുതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വന്യജീവി സംരക്ഷണ നിയമം 1972ലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന സംരക്ഷിത ജീവിയാണ് മുള്ളൻ പന്നി. ഏഴ് വർഷം വരെ തടവും കുറഞ്ഞത് 25,000 പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പരുത്തിപ്പള്ളി വനം വകുപ്പ് ആർ ആർ ടി റോഷ്നിയുടെ നേതൃത്വത്തിൽ ചത്ത മുള്ളൻ പന്നിയെ വനംവകുപ്പ് വാഹനത്തിലേക്ക് മാറ്റിയിരുന്നു.
മുള്ളൻപന്നി ചത്തത് തലയ്ക്കേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തലച്ചോറിനും ക്ഷതമേറ്റിരുന്നു. തല പൊട്ടിപിളർന്ന അവസ്ഥയിലായിരുന്നെന്നും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചുള്ള അടിയിലാണ് തല പൊട്ടിയതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
