കൽപറ്റ: കേരളത്തെ നടുക്കിയ മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് കോൺസ്റ്റബിൾ വിനോദ് കൊല്ലപ്പെട്ട കേസില് ആദിവാസി നേതാവ് എം. ഗീതാനനന്ദൻ ഉൾപ്പെടെയുള്ളവരെ കോടതി കുറ്റവിമുക്തരാക്കി. കേസിൽ 23 മുതൽ 57 വരെയുള്ള 35 പ്രതികൾ നിരപരാധികളാണെന്ന് വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി നിരീക്ഷിച്ചു. സംഭവം നടന്ന് 23 വർഷത്തിന് ശേഷമാണ് സിബിഐ രജിസ്റ്റർ ചെയ്ത ഈ കേസിൽ വയനാട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ഇ. അയൂബ്ഖാൻ നിർണായക വിധി പ്രസ്താവിച്ചത്.
അതേസമയം, മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട അബ്ദുൾ സലാം വധശ്രമക്കേസിൽ നാല് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതിയായിരുന്ന എം. ഗീതാനന്ദന് പുറമേ ബിനു, രമേശൻ കൊയ്യാലിപുര, അനിൽകുമാർ എന്നിവർക്കാണ് കോടതി അഞ്ച് വർഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കേണ്ടിവരും. പ്രതികൾക്ക് തടവുശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയാകും.
ഭൂരഹിതർക്ക് ഭൂമി നൽകുമെന്ന സർക്കാർ വാഗ്ദാനം ലംഘിക്കപ്പെട്ടതിനെത്തുടർന്ന്, 2003 ഫെബ്രുവരി 19-നാണ് ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങ വന്യജീവി സങ്കേതത്തിൽ കുടിൽ കെട്ടി സമരം ആരംഭിച്ചത്. സമരപ്പന്തൽ പൊളിച്ചുനീക്കാൻ എത്തിയ പൊലീസ് സംഘവും സമരക്കാരും തമ്മിൽ രാവിലെ ആരംഭിച്ച തർക്കം പിന്നീട് വലിയ ഏറ്റുമുട്ടലായി മാറുകയായിരുന്നു. ഇതിനിടെ കണ്ണൂർ കൊയ്യം സ്വദേശിയായ കോൺസ്റ്റബിൾ വിനോദ് ഉൾപ്പെടെയുള്ള പൊലീസുകാരെ സമരക്കാർ തടവിലാക്കുകയും, തുടർന്നുണ്ടായ വെടിവെപ്പിലും കലാപത്തിലുമൊടുവിൽ വിനോദ് കൊല്ലപ്പെടുകയുമായിരുന്നു. കേസിൽ ആകെയുണ്ടായിരുന്ന 53 പ്രതികളിൽ 15 പേർ ഇതിനോടകം മരണപ്പെട്ടിരുന്നു. ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് അർഹമായ ആനുകൂല്യങ്ങൾ പോലും ലഭിച്ചില്ലെന്നും, 23 വർഷത്തിന് ശേഷം വന്ന ഈ വിധി മരവിച്ച മനസ്സോടെയാണ് കേട്ടതെന്നും വിനോദിന്റെ സഹോദരൻ കെ.വി. ബാബു പ്രതികരിച്ചു.
