മുഖ്യമന്ത്രി പദത്തിൽ നേതാക്കളെ ചൊല്ലി സംസ്ഥാനത്തെ പ്രതിഷേധങ്ങൾ ആസൂത്രിതം എന്ന് ചില മുതിർന്ന നേതാക്കൾ. ഇത് ജനകീയ പ്രതിഷേധങ്ങൾ അല്ലെന്ന് നേതാക്കൾ രാഹുൽ ഗാന്ധിയെ അറിയിച്ചു. പ്രതിഷേധങ്ങൾ സ്വിച്ച് ഇട്ടപോലെ നിന്നത് അതിൻ്റെ തെളിവാണ്. ഒരു വിഭാഗം ആസൂത്രിതമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതാണ്. ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കുക മാത്രമായിരുന്നു ലക്ഷ്യം എന്നും നേതാക്കൾ അറിയിച്ചു.
അതേസമയം മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള പോരും, തീരുമാനം നീളുന്നതും ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് ഉൾപ്പെടെ യുഡിഎഫ് ഘടകക്ഷിനേതാക്കൾ പരസ്യവിമർശനവുമായി എത്തിയിരുന്നു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫുമായി ആശയവിനിമയം നടത്തി. എന്നാൽ മുഖ്യമന്ത്രി നിർണയത്തിൽ ഘടകകക്ഷികൾക്ക് വലിയ സ്വാധീനം ഇല്ലെന്ന് കെപിസിസി മുൻ അധ്യക്ഷൻ എം എം ഹസൻ പ്രതികരിച്ചു. മുസ്ലിം ലീഗിന്റെ അഭിപ്രായം പരിഗണിക്കുമോ എന്ന ചോദ്യത്തിനാണ് മറുപടി.
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് വിരാമമാകും. ഇന്ന് രാത്രി ഏഴ് മണിക്ക് ശേഷം കോൺഗ്രസ് ദേശീയ നേതൃത്വം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും. വൈകിട്ട് രാഹുൽ ഗാന്ധിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ചർച്ച നടത്തും. രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്ക് ശേഷമാകും അന്തിമതീരുമാനത്തിലേക്ക് നേതൃത്വം കടക്കുക. ഇനി വൈകേണ്ടതില്ലെന്നാണ് നേതൃത്വത്തിലെ ധാരണ.
