മുഖ്യമന്ത്രിക്കെതിരായ കേസ്: വിധി പറയാൻ ലോകായുക്തയ്ക്ക് നിർദേശം നൽകണമെന്ന് ഹർജി

news image
Mar 20, 2023, 2:33 pm GMT+0000 payyolionline.in

തിരുവനന്തപുരം ∙ ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും 18 മന്ത്രിമാരെയും പ്രതികളാക്കി ലോകായുക്തയിൽ ഫയൽ ചെയ്ത പരാതിയിൽ വിധി പ്രഖ്യാപിക്കാൻ ലോകായുക്തയ്ക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വാദം പൂർത്തിയായി ഒരു വർഷമായിട്ടും വിധി പ്രഖ്യാപിക്കാത്തതിനെ തുടർന്നാണ് കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാർ ലോകായുക്ത റജിസ്റ്റാറെ എതിർകക്ഷിയാക്കി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേന ഹർജി ഫയൽ ചെയ്തത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി ചൊവ്വാഴ്ച പരിഗണിക്കും

 

2022 ഫെബ്രുവരി 5ന് ലോകായുക്തയിൽ വാദം ആരംഭിച്ച ഹർജിയിൽ മാർച്ച് 18ന് വാദം പൂർത്തിയായിരുന്നു. ഹർജിയിന്മേലുള്ള വാദത്തിനിടെ ലോകായുക്ത നിയമം പതിനാലാം വകുപ്പ് ഭേദഗതി ചെയ്തു സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയിലാണ് കെ.ടി.ജലീലിനു മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടിവന്നത്. ഓർഡിനൻസിന് പകരമുള്ള ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പു വയ്ക്കാൻ വിസമ്മതിച്ചതോടെ പതിനാലാം വകുപ്പ് പുനഃസ്ഥാപിക്കപ്പെട്ടു. ഇപ്പോൾ പഴയ നിയമമാണ് പ്രാബല്യത്തിലുള്ളത്. ആറു മാസത്തിനുള്ളിൽ ഹർജിയിൽ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും വിധി പറയാൻ ലോകായുക്ത തയാറായിട്ടില്ല.

എൻസിപി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റന്റ് എൻജിനീയർ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽനിന്ന് നൽകിയതിനെ ഹർജിക്കാരൻ എതിർത്തു. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്ക് സർക്കാർ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും പുറമേ 20 ലക്ഷം രൂപ നൽകിയത് ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

അഴിമതി തെളിഞ്ഞാൽ പൊതുസേവകർ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താൻ സാധ്യമാണെന്നു വ്യക്തമാക്കുന്നതാണ് ലോകായുക്തയുടെ 14–ാം വകുപ്പ്. ലോകായുക്തയുടെ നിഗമനങ്ങൾ റിപ്പോർട്ടാക്കി ബന്ധപ്പെട്ട അധികാരിക്കു കൈമാറിയാൽ മൂന്നു മാസത്തിനകം നടപടിയെടുത്ത് ലോകായുക്തയെ അറിയിക്കണം. മുഖ്യമന്ത്രിയുടെ കാര്യത്തിൽ നിയമന അധികാരി ഗവർണറാണ്. മന്ത്രിമാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും കാര്യത്തിൽ മുഖ്യമന്ത്രിയും.

ആരോപണം ശരിയാണെന്നു ലോകായുക്ത പ്രഖ്യാപിച്ചാൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ സ്ഥാനം ഒഴിയാൻ നിർബന്ധിതരായിരുന്നു. ഈ അവസ്ഥ മാറ്റാനാണ് ഭേദഗതി കൊണ്ടുവന്നത്. ലോകായുക്തയുടെ റിപ്പോർട്ട് ഉത്തരവാദപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു ഭേദഗതി. മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കേണ്ട ഗവർണറെ മാറ്റി നിയമസഭയെ അപ്പലറ്റ് അതോറിറ്റിയാക്കി. മന്ത്രിമാർക്കെതിരെയുള്ള വിധികളിൽ മുഖ്യമന്ത്രിയും എംഎൽഎമാർക്കെതിരെയുള്ള വിധികളിൽ സ്പീക്കറുമായിരിക്കും അപ്പലറ്റ് അതോറിറ്റി. എന്നാൽ, ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനാൽ നിയമമായില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe