പാൽഘർ (മഹാരാഷ്ട്ര): മാട്രിമോണിയൽ സൈറ്റിൽ ക്രൈംബ്രാഞ്ച് ഓഫിസർ ചമഞ്ഞ് കബളിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഇത്തരത്തിൽ ഡസനിലധികം പേരെ ഇയാൾ കബളിപ്പിച്ചതായി പൊലീസ് പറഞ്ഞു.
ഡല്‍ഹി പോലീസിലെ ക്രൈംബ്രാഞ്ച് സൈബര്‍ സുരക്ഷാ സെല്ലിലെ ഉദ്യോഗസ്ഥനായി ചമഞ്ഞാണ് പ്രതി പെൺകുട്ടികളെ പരിചയപ്പെട്ടിരുന്നത്. ഇത്തരത്തിൽ ലോഡ്ജിൽ വിളിച്ചു വരുത്തിയ യുവതിക്ക് ഇയാൾ വ്യാജ വജ്രാഭരണം നൽകിയതായും പൊലീസ് പറഞ്ഞു.
സ്ത്രീയുടെ പരാതിയെത്തുടർന്ന് പ്രതിയായ ഹിമാൻഷു യോഗേഷ്ബാഹി പഞ്ചലിനെ (26) ചൊവ്വാഴ്ച അഹമ്മദാബാദിൽ നിന്ന് പിടികൂടിയതായി പോലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വാലിവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പ്രതി യുവതിയെ വിവിധ ഹോട്ടലുകളിലേക്കും ലോഡ്ജുകളിലേക്കും വിളിച്ചുവരുത്തി പലതവണ ബലാത്സംഗം ചെയ്തതായും വാലിവ് പൊലീസ് പറഞ്ഞു.
നിരവധി സൂചനകൾ ലഭിച്ചതിനെ തുടർന്ന് അന്വേഷണ സംഘം ചൊവ്വാഴ്ച അഹമ്മദാബാദിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പൊലീസ് പ്രസ്താവനയിൽ പറയുന്നു.