തൃശ്ശൂർ: മറ്റത്തൂരിൽ കോൺഗ്രസ് മെമ്പർ കൂട്ടത്തോടെ പാർട്ടിയിൽനിന്ന് രാജിവെച്ചു. ആകെയുള്ള എട്ട് കോൺഗ്രസ് മെമ്പർമാരും രാജിവെച്ച് ബിജെപിയുമായി ചേർന്ന് സഖ്യമുണ്ടാക്കുകയും ഭരണത്തിലെത്തുകയും ചെയ്തു. സ്വത്രന്ത സ്ഥാനാർത്ഥിയായി ജയിച്ച ടെസി ജോസ് കല്ലറയ്ക്കലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. കോൺഗ്രസിൽ നിന്ന് ജയിച്ച 8 കോൺഗ്രസ് മെമ്പർമാരും ബി.ജെ.പി.യിലെ 4 അംഗങ്ങളിൽ മൂന്ന് പേരുടെ വോട്ട് ലഭിച്ച് 12 വോട്ട് നേടിയാണ് ജയിച്ചത്. ഒരു ബി.ജെ.പി. അംഗത്തിന്റെ വോട്ട് അസാധുവായി. സ്വതന്ത്രനായി വിജയിച്ച കെ.ആർ ഔസേഫിന് പത്ത് എൽഡി എഫ് അംഗങ്ങൾ വോട്ട് ചെയ്തു..
കോൺഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച സ്വതന്ത്ര അംഗത്തെ കൂട്ടുപിടിച്ച് ഭരണം ഉറപ്പാക്കാൻ എൽഡിഎഫ് നീക്കങ്ങൾ നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിത നീക്കമുണ്ടായത്. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയോടും സാധാരണക്കാരായ പാർട്ടി പ്രവർത്തകരോടും നേതൃത്വം കാണിച്ച നീതികേടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. മിനിമോൾ, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ്, പ്രിന്റോ പള്ളിപ്പറമ്പൻ, സിജി രാജേഷ്, സിബി പൗലോസ്, നൂർജഹാൻ നവാസ് എന്നിവരാണ് രാജി സമർപ്പിച്ചത്.
