ന്യൂഡൽഹി: ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ എന്ന യൂട്യൂബ് ഷോയിൽ വിവാദ പരാമർശം നടത്തിയ രൺവീർ അലാബാദിയയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. മാതാപിതാക്കളെ അപമാനിച്ചെന്നും മനസ്സിലെ വൃത്തികേടാണു പുറത്തുവരുന്നതെന്നും കോടതി പറഞ്ഞു. എന്തുതരം പരാമർശമാണു നടത്തിയത് എന്നതിനെക്കുറിച്ചു ബോധ്യമുണ്ടോ എന്നും കോടതി ചോദിച്ചു. ജനപ്രീതി ഉണ്ടെന്നു കരുതി എന്തും പറയാമെന്നു കരുതരുതെന്നു പറഞ്ഞ കോടതി, സമൂഹത്തെക്കുറിച്ചു ചിന്തയില്ലേയെന്നും ചോദിച്ചു. വിവിധയിടങ്ങളിലായി ഫയൽ ചെയ്ത കേസുകളിലെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു.
നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന മുന്നറിയിപ്പും കോടതി നൽകി. അന്വേഷണത്തിനു ഹാജരാകണമെന്നും കൂടുതൽ പരമാർശങ്ങൾ നടത്തരുതെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
യൂട്യൂബ് ഷോയിലെ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ വിവിധ സംസ്ഥാനങ്ങളിലായി റജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളില്‍ ഇളവുതേടിയും ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ടും യൂട്യൂബര്‍ രണ്‍വീര്‍ അലാബാദിയ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ മകനും അഭിഭാഷകനുമായ അഭിനവ് ചന്ദ്രചൂഡാണ് രണ്‍വീറിനു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.