കണ്ണൂർ : കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ മറവിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട് സമരാനുകൂലികൾ. ജില്ലയിൽ ഇന്ന് രണ്ടിടത്ത് ബോംബേറുണ്ടായി. മട്ടന്നൂർ ഇല്ലൻമൂലയിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞു. പെട്രോൾ ബോംബേറിൽ കെട്ടിടത്തിലെ ജനൽ ചില്ലുകൾ തകർന്നു. ചെറിയ രീതിയിൽ നാശ നഷ്ടങ്ങളുണ്ടായതായാണ് വിവരം. പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ആക്രമി ഓടി രക്ഷപ്പെട്ടെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്.
കണ്ണൂർ ഉളിയിൽ നരയൻപാറയിലും സമാനമായ രീതിയിൽ പെട്രോൾ ബോംബേറുണ്ടായി. രാവിലെ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. കണ്ണൂർ ജില്ലയിൽ മട്ടന്നൂർ പ്രദേശത്താണ് ഹർത്താൽ ദിനത്തിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങളുണ്ടായത്. പ്രദേശത്തെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പലയിടത്തും ആക്രമണങ്ങൾ നടത്തുന്നതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.