നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കമാണ് നേടാനായിട്ടുള്ളത്. 97 സീറ്റുകളിൽ യുഡിഎഫും 38 സീറ്റുകളിൽ എൽഡിഎഫും 4 സീറ്റുകളിൽ ബിജെപിയും ലീഡ് നേടിയിട്ടുണ്ട്.നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ റൗണ്ട് പിന്നിട്ടപ്പോൾ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ. 2500 വോട്ടിന് ലീഡ് നേടി യുഡിഎഫ് സ്ഥാനാർത്ഥി വിപി അബ്ദുൽ റഷീദ് ലീഡ് ചെയ്യുകയാണ്. വടക്കൻ പറവൂരിൽ വിഡി സതീശൻ 243 വോട്ടുകൾക്ക് പിന്നിൽ. ആദ്യ മണിക്കൂറിൽ ലീഡിൽ കുതിച്ച് ചാണ്ടി ഉമ്മൻ മുന്നേറുകയാണ്. 7500 വോട്ടുകൾ നേടി മുന്നേറുന്നു.
ആദ്യ റൗണ്ടിൽ എൽഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോഴാണ് പിണറായി വിജയൻ പിന്നിൽ പോയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ ലീഡ് ചെയ്ത റൗണ്ടിലാണ് യുഡിഎഫ് മുന്നിൽ കയറിയത്.പിണറായി വിജയൻ അടക്കം 14 എൽഡിഎഫ് മന്ത്രിമാരാണ് ആദ്യ ഘട്ടത്തിൽ പിന്നിലായത്. പറവൂരിൽ വി ഡി സതീശൻ പിന്നിൽ. ഇടുക്കിയിൽ റോഷി അഗസ്റ്റിനും ഏറ്റുമാനൂരിൽ വിഎൻ വാസവനും പിന്നിലാണ്. ഇരിങ്ങാലക്കുടയിൽ ആർ. ബിന്ദു, പത്തനാപുരത്ത് ഗണേഷ് കുമാർ, കളമശേരിയിൽ പി രാജീവ്, മാനന്തവാടിയിൽ ഒ ആർ കേളു, നേമത്ത് ശിവൻകുട്ടി, ആറന്മുളയിൽ വീണ ജോർജ്, താനൂരിൽ അബ്ദുൾ റഹ്മാൻ,ചേർത്തലയിൽ പി പ്രസാദ്, ധർമ്മടത്ത് പിണറായി വിജയൻ എന്നിവർ പിന്നിലാണ്.
കേവലഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകളിൽ യുഡിഎഫ് ലീഡുയർത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിലുള്ളത്. എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ മത്സരിക്കുന്ന പേരാമ്പ്രയിൽ ഫാത്തിമ തഹിലിയ മുന്നിലാണ്. മണലൂരിൽ ടി എൻ.പ്രതാപന് ലീഡുണ്ട്. ചവറയിൽ ഷിബു ബേബി ജോൺ, വട്ടിയൂർക്കാവിൽ കെ മുരളീധരൻ എന്നിവർ ലീഡ് ചെയ്യുന്നുണ്ട്.
