പാറമേക്കാവ് പടക്കനിർമ്മാണശാല ഉടമയ്‌ക്കെതിരെ കേസ്: കണ്ടെത്തിയത് അനുവദിച്ചതിലും കൂടുതൽ വെടിമരുന്ന്

news image
Apr 23, 2026, 3:23 am GMT+0000 payyolionline.in

തൃശ്ശൂർ പൂരം വെടിക്കെട്ടിനായി പടക്കങ്ങൾ നിർമ്മിക്കുന്ന പാറമേക്കാവ് ദേവസ്വത്തിന്റെ കരാറുകാരനെതിരെ പോലീസ് കേസെടുത്തു. മുതലമട വെള്ളാരംകടവിലെ പടക്കനിർമ്മാണശാല ഉടമയായ കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെയാണ് കൊല്ലങ്കോട് പോലീസ് നടപടിയെടുത്തത്. അനുവദനീയമായ അളവിൽ കൂടുതൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതായി ചിറ്റൂർ തഹസിൽദാർ ഡിവൈഎസ്പിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

​വെറും 15 കിലോ വെടിമരുന്ന് സൂക്ഷിക്കാൻ മാത്രം ലൈസൻസുള്ള ഇവിടെ ആയിരം കിലോയോളം വെടിമരുന്ന് ശേഖരിച്ചതായാണ് റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ. ഗുരുതരമായ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് പടക്കനിർമ്മാണശാല പോലീസ് സീൽ ചെയ്തു. സംഭവത്തിൽ വിശദമായ തുടരന്വേഷണം നടത്തുമെന്ന് പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

​തിരുവമ്പാടി വെടിക്കെട്ട് പുരയിലുണ്ടായ ദാരുണമായ സ്ഫോടനത്തിൽ 13 പേർ മരിച്ചതിന് പിന്നാലെയാണ് കർശന പരിശോധനകൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പാറമേക്കാവിന്റെ പടക്കനിർമ്മാണ ശാലയ്ക്ക് ചിറ്റൂർ തഹസിൽദാർ നേരത്തെ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, വെടിക്കെട്ട് ഒഴിവാക്കി പൂരത്തിന്റെ മറ്റ് ചടങ്ങുകൾ മാത്രം നടത്താനാണ് പാറമേക്കാവ് ദേവസ്വത്തിന്റെ നിലവിലെ തീരുമാനം. 2006-ലെ വെടിക്കെട്ട് അപകടത്തിന് സമാനമായ രീതിയിൽ ഇക്കുറിയും ചടങ്ങുകൾ തുടരണമെന്ന പൊതുവികാരം ഇന്ന് കളക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തിൽ ദേവസ്വം അധികൃതർ അറിയിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe