പശ്ചിമേഷ്യൻ സംഘർഷം ; മസ്കറ്റിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്

news image
Mar 3, 2026, 9:34 am GMT+0000 payyolionline.in

വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതോടെ മധ്യപൂർവേഷ്യയിലെ സംഘർഷ മേഖലയിൽ നിന്ന് മലയാളികൾ നാട്ടിലേക്ക്. കൊച്ചിയിൽ നിന്ന് മസ്ക്കറ്റിലേക്ക് വിമാന സർവീസ് പുനരാരംഭിച്ചു. മസ്കറ്റിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. ബഹ്റൈൻ , കുവൈറ്റ് ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഇന്ന് രാത്രി 11: 59 വരെ നിർത്തിവെച്ചിരുന്നു. യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസുകൾ പരിശോധിക്കണമെന്ന് എയർ ഇന്ത്യയുടെ നിർദേശം.

യുഎഇയിൽ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ പ്രത്യേക സർവീസുകൾ നടത്തും. നാല് വിമാനങ്ങൾ ആയിരിക്കും സർവീസ് നടത്തുക.ഫുജൈറയിൽ നിന്ന് ഡൽഹി – മുംബൈ – കൊച്ചി എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസ് ഉണ്ടാകുക. രണ്ടു വിമാനങ്ങൾ മുംബൈയിലേക്ക് ആയിരിക്കും. കൂടുതൽ സർവീസുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുക ആണെന്നും എയർലൈൻ വ്യക്തമാക്കി.

മിഡിൽ ഈസ്റ്റിലെ വ്യോമാതിർത്തിയിൽ നടക്കുന്ന മാറ്റങ്ങൾ വ്യോമയാനമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ യാത്ര സുഖമമാക്കുന്നതിനുള്ള നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് വാർത്താവിതരണ പ്രക്ഷേപണമന്ത്രാലയം വ്യക്തമാക്കി.

അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ച സാഹചര്യത്തിൽ എണ്ണ ഇറക്കുമതിക്കായി മറ്റ് വഴികൾ തേടുകയാണ് ഇന്ത്യ. രാജ്യത്ത് ഊർജ പ്രതിസന്ധി ഒഴിവാക്കാൻ ലക്ഷ്യമിട്ട് റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി വർധിപ്പിക്കാനാണ് തീരുമാനം. എണ്ണ വിതരണത്തിൽ തടസമുണ്ടാകില്ലെന്ന് ഉറപ്പിക്കാൻ കേന്ദ്രസർക്കാരും എണ്ണ കമ്പനികളും ശ്രമം തുടങ്ങി.ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ പകുതിയോളം ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. പ്രതിദിനം ഏകദേശം 25-27 ലക്ഷം ബാരൽ എണ്ണയാണ് ഇവിടം കടന്ന് ഇന്ത്യയിലേക്ക് വരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe