തിരുവനന്തപുരം: പാലക്കാട് നിന്നും ഒൻപതു വയസുകാരിയായ വിനോദിനി സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയത് തന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് തന്റെ പ്രിയപ്പെട്ട സാറു ‘സമ്മാനിച്ച’ കൈകൊണ്ടു തന്നെ സാറിന് പൂച്ചെണ്ട് സമർപ്പിക്കാനായിരുന്നു.വിനോദിനിയുടെ വലതു കൈ ഇന്നു ചലിക്കുന്നത് മുഖ്യമന്ത്രി വി.ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നടത്തിയ ഇടപെടലിലൂടെയായിരുന്നു. അന്നത്തെ ആരോഗ്യവകുപ്പിന്റെ ചികിത്സാപ്പിഴവ് മൂലം വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശൻ ഇടപെട്ട് കൃത്രിമ കൈ വച്ചുപിടിപ്പിക്കാനുള്ളക്രമീകരണം ഒരുക്കുകയായിരുന്നു കൃത്രിമ കൈക്ക് ആവശ്യമായ മുഴുവൻ തുകയും പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശനാണ് നല്കിയത്. പാലക്കാടുകാരിയായ വിനോദിനിയെ കൊച്ചിയിൽ വിദഗ്ധ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു. കൊച്ചിലെ വിദഗ്ധ പരിശോധനകൾക്ക് ശേഷം കൃത്രിമ കൈ വിദേശത്തി നിന്നും ഓർഡർ ചെയ്ത് എത്തിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കൈ വച്ചുപിടിപ്പിച്ചത്. അന്നത്തെ പ്രതിപക്ഷ നേതാവ് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അത് ഏറ്റവും സന്തോഷകരമായ കാര്യമെന്നു വിനോദിനിയും മാതാപിതാക്കളും പറയുന്നു.
രാവിലെ തന്നെ സ്റ്റേഡിയത്തിലെത്തിയ വിനോദിനിയും മാതാവും അതിരൂക്ഷമായ തിരക്കിലും തന്റെ പ്രിയപ്പെട്ട സാറിനെ കണ്ടശേഷമേ മടങ്ങുകയുള്ളെന്നു വ്യക്തമാക്കി. പാലക്കാട് പല്ലശന സ്വദേശിനിയാണ് വിനോദിനി. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിനോദിനിക്ക് എറണാകുളത്തെ ഹോപ്പ് എന്ന സ്ഥാപനത്തിൽ വെച്ച് വി.ഡി സതീശന്റെ ഇടപെടലിലൂടെ കൃത്രിമ കൈ വച്ചത്. അന്ന് കൈ വച്ചുപിടിപ്പിച്ചതിനു പിന്നാലെ വി.ഡി സതീശൻ നേരിട്ട് വിനോദിനിയെ കാണാനെത്തിയ വി.ഡി ചോക്ലേറ്റും പാവക്കുട്ടിയും സമ്മാനിച്ചിരുന്നു. ഇന്ന് മാതാവ് പ്രിസീതയ്ക്കൊപ്പമാണ് വിനോദിനി തന്റെ പ്രിയപ്പെട്ട സാറിനെ കാണാനായി എത്തിയത്.
