നിധിൻ അഗർവാളിന് തിരിച്ചടി; വിജിലൻസ് മേധാവി യോഗേഷ് ഗുപ്‌തയെ ഡിജിപിയാക്കി, നിയമ പ്രശ്നമാകാൻ സാധ്യത

news image
Aug 16, 2024, 1:41 pm GMT+0000 payyolionline.in

തിരുവനന്തപുരം: വിജിലന്‍സിന്റെ പുതിയ മേധാവിയായി ചുമതലയേറ്റ എഡിജിപി യോഗേഷ് ഗുപ്തക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നൽകി. ബിഎസ്എഫ് ഡയറക്ടർ സ്ഥാനത്തു നിന്ന് കേന്ദ്ര സർക്കാർ മാറ്റിയ നിധിൻ അഗർവാൾ കേരളത്തിലേക്ക് എത്താത്ത സാഹചര്യത്തിലാണ്  സ്ഥാന കയറ്റം നൽകിയത്. സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്ന ആകെ നാല് ഡിജിപി പദവിയിൽ ഒന്ന് ഇതോടെ യോഗേഷ് ഗുപ്തയ്ക്ക് ലഭിച്ചു.

എന്നാൽ നിധിൻ അഗർവാൾ അവധി കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങിയെത്തിയാൽ യോഗേഷിൻ്റെ സ്ഥാനക്കയറ്റം നിയമ പ്രശ്നമായി മാറാൻ സാധ്യതയുണ്ട്. വിജിലൻസ് ഡയറക്ടറായിരുന്ന ടികെ വിനോദ് കുമാർ സ്വയം വിരമിച്ചതിനെ തുടർന്ന് നാല് ദിവം മുൻപാണ് യോഗേഷ് ഗുപ്‌ത വിജിലൻസ് ഡയറക്ടറായത്. മുൻപ് ഇഡിയിലും സിബിഐയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ സംസ്ഥാന പൊലീസ് മേധാവി നിയമനത്തിനുള്ള പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു നിതിൻ അഗര്‍വാള്‍. എന്നാല്‍ കേരള കേഡറിലേക്ക് മടക്കമില്ലെന്ന് അറിയിച്ച് അദ്ദേഹം ബിഎസ്എഫ് മേധാവി സ്ഥാനത്ത് തുടർന്നു. ഇതോടെയാണ് ഷെയ്ക്ക് ദർവേസ് ഡിജിപിയായത്. ജമ്മുവിലെ നുഴഞ്ഞുകയറ്റം തടയാൻ സാധിക്കാതെ വന്നതും പിന്നാലെ സംഘർഷം രൂക്ഷമായി നിരവധി ജവാന്മാർ വീരമൃത്യു വരിക്കുകയും ചെയ്തതോടെയാണ് ബിഎസ്എഫ് മേധാവി നിതിൻ അഗര്‍വാളിനെ നീക്കികൊണ്ടുള്ള കേന്ദ്രത്തിന്‍റെ അസാധാരണ നീക്കം ഉണ്ടായത്. ഇതോടെ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന നിധിൻ അഗർവാളിന് ഡിജിപി സ്ഥാനത്തിന് അർഹതയുണ്ടായിരുന്നു. എന്നാൽ ഇനി മടങ്ങിവരുമ്പോൾ അദ്ദേഹത്തിന് സ്ഥാനം ലഭിക്കുമോയെന്നതാണ് സംശയം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe