കണ്ണൂർ: ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പിടിയിലായ ലോൺ ആപ്പ് മാഫിയാ സംഘത്തെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഉത്തർപ്രദേശ്, ഹരിയാന സ്വദേശികളായ മൂന്ന് പ്രതികളെ രണ്ട് ദിവസത്തേക്കാണ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കേരളത്തിൽ നിന്ന് മാത്രം 1200-ഓളം പേർ ഈ സംഘത്തിന്റെ ‘ഇൻസ്റ്റന്റ് ഫണ്ട്സ്’ എന്ന ആപ്പിൽ നിന്ന് പണം കടമെടുത്തിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻ രാജ് അറിയിച്ചു.
നോയിഡയിൽ ഐടി പാർക്കിന് സമാനമായ രീതിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. നാൽപ്പതോളം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ആളുകളെ ഭീഷണിപ്പെടുത്താൻ ഫോണിന് പകരം അത്യാധുനിക ‘സിം ബോക്സുകളാണ്’ സംഘം ഉപയോഗിച്ചിരുന്നത്. ഇതിലൂടെ ഒരേസമയം നിരവധി നമ്പറുകളിൽ നിന്ന് കോളുകൾ വിളിക്കാൻ ഇവർക്ക് സാധിച്ചിരുന്നു. നോയിഡ പൊലീസിന്റെ സഹായത്തോടെ നടത്തിയ റെയ്ഡിൽ സിം ബോക്സുകളും നൂറുകണക്കിന് സിം കാർഡുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
ലോൺ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് നിതിന്റെ അധ്യാപികയുടെ നമ്പറിലേക്ക് പ്രതികൾ നിരന്തരം അശ്ലീല സന്ദേശങ്ങളും കോളുകളും അയച്ചിരുന്നു. അധ്യാപിക നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. കടമെടുത്തവർ നമ്പർ ബ്ലോക്ക് ചെയ്താലും പുതിയ നമ്പറുകളിൽ നിന്ന് ശല്യം തുടരുന്നതായിരുന്നു ഇവരുടെ രീതി.
