ദേശീയപാത 66ന്റെ നിർമാണ പ്രവർത്തനങ്ങള്‍ പൂര്‍ത്തിയാക്കുക 2025 ഡിസംബറോടെ എന്ന് മന്ത്രി

news image
Jul 3, 2024, 4:31 pm GMT+0000 payyolionline.in

തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണ പ്രവർത്തനങ്ങള്‍ 2025 ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്നും മഴക്കാലത്തോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ദേശീയപാത അതോറിറ്റി ആവശ്യമായ നടപടികൾ അടിയന്തിരമായി കൈക്കൊള്ളുമെന്നും പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. നിയമസഭയിൽ സബ്മിഷനായി വിവിധ എംഎൽഎമാർ ഉന്നയിച്ച പ്രശ്‌നങ്ങളും ജില്ലകളിൽ നിന്ന് ജനപ്രതിനിധികളും മറ്റും ഉന്നയിച്ച പ്രശ്‌നങ്ങളും പരിശോധിക്കുന്നതിനായി വിളിച്ചുചേർത്ത കളക്ടർമാരുടേയും ദേശീയപാത അതോറിറ്റി അധികൃതരുടേയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ടുകൾ ഉണ്ടാകുന്നതും സർവീസ് റോഡുകളിൽ വിള്ളലുണ്ടാകുന്നതും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇവ ദേശീയപാത അതോറിട്ടി പ്രൊജക്ട് ഡയറക്ടർമാരുടെ നേതൃത്വത്തിൽ പരിശോധിച്ച് പരിഹാരം കാണും. അതോടൊപ്പം ഗതാഗതം വഴിതിരിച്ചുവിടുന്ന റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ സത്വര നടപടികളെടുക്കാനും വഴിതിരിച്ചുവിടുന്നിടങ്ങളിൽ കൃത്യമായും വ്യക്തമായും അടയാള ബോർഡുകൾ സ്ഥാപിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.  17 റീച്ചുകളായാണ് തിരുവനന്തപുരം മുതൽ കാസർകോട് വരെ 9 ജില്ലകളിലൂടെ കടന്നുപോകുന്ന ദേശീയപാത 66 നിർമിക്കുന്നത്.

45 മീറ്ററിൽ നിർമിക്കുന്ന ആറുവരിപ്പാത 2025 ഡിസംബറോടെ ഏതാണ്ട് പൂർണമായും പണിതീർക്കാനാകുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും ദേശീയപാത അതോറിറ്റിയും ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്. പണിതീരുന്ന റീച്ചുകൾ ഓരോന്നും അതതുസമയത്തുതന്നെ തുറന്നുകൊടുക്കും. ദേശീയപാത പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഗതാഗതരംഗത്ത് വലിയ കുതിച്ചുചാട്ടമായിരിക്കും ഉണ്ടാകുകയെന്ന് മന്ത്രി പറഞ്ഞു.

ദേശീയപാത നിർമാണം തടസ്സപ്പെടുന്നതും വൈകുന്നതും കഴിയുന്നതും ഒഴിവാക്കാൻ ആവശ്യമായ നടപടികളെടുക്കണമെന്നും ഓരോ പ്രവർത്തനവും കൃത്യമായി റിപ്പോർട്ടാക്കി യഥാസമയം സർക്കാരിനെ അറിയിക്കണമെന്നും കളക്ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.ബിജു, ദേശീയപാത അതോറിറ്റി ഓഫ് ഇൻഡ്യ റീജ്യണൽ ഡയറക്ടർ ബി.എൽ. മീണ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ജില്ലാ കളക്ടർമാരും എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർമാരും ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe