കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് പ്രക്രിയ സുരക്ഷിതമായും സമാധാനപരമായും പൂർത്തിയാക്കുന്നതിനായി കോഴിക്കോട് ജില്ലയിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏപ്രിൽ എട്ടിന് രാവിലെ ആറ് മണി മുതൽ ഏപ്രിൽ പത്തിന് രാവിലെ ആറ് മണി വരെയാണ് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഉത്തരവ് പ്രകാരം നാലോ അതിലധികമോ ആളുകൾ ഒത്തുചേരുന്നത് കർശനമായി വിലക്കി. ഈ കാലയളവിൽ ജില്ലയിൽ യാതൊരുവിധത്തിലുള്ള ഘോഷയാത്രകളോ, പൊതുയോഗങ്ങളോ, പ്രകടനങ്ങളോ നടത്താൻ പാടുള്ളതല്ലെന്ന് കലക്ടർ അറിയിച്ചു. എന്നാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് ഈ നിയന്ത്രണങ്ങളിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്.
നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഫ്ളയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് സ്ക്വാഡ് എന്നിവരെ പ്രത്യേകമായി ചുമതലപ്പെടുത്തി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കാൻ കോഴിക്കോട് സിറ്റി, റൂറൽ പോലീസ് മേധാവികൾക്ക് കലക്ടർ നിർദേശം നൽകി. സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ അടിയന്തര നടപടി.
