തൃശൂർ: ചികിത്സാ പിഴവിൽ കാഴ്ച്ച നഷ്ടപ്പെട്ടെന്ന് ആരോപിക്കുന്ന മുളങ്ങാട്ടുപറമ്പിൽ സനൂപിന് താൽകാലികമായി കൃത്രിമക്കണ്ണുകൾ വെച്ചു. കോയമ്പത്തൂരിലെ കോവൈ അരവിന്ദ് ആശുപത്രിയിൽ വച്ച് തിങ്കളാഴ്ച കൃത്രിമക്കണ്ണുകൾ വച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സായ്ക്കിടെയായിരുന്നു സനൂപിന് ഇരു കണ്ണുകളും നഷ്ടമായത്. ചികിത്സാപ്പിഴവിനെ തുടർന്നാണ് കാഴ്ച നഷ്ടപ്പെട്ടതെന്ന ആരോപണം ഉയർന്നിരുന്നു.
കൃത്രിമക്കണ്ണുകൾ വെക്കുന്നതിലൂടെ കാഴ്ച ലഭിക്കില്ലെങ്കിലും സ്മാർട് കണ്ണട ഉപയോഗിച്ചോ കേൾവി ശക്തി ഉപയോഗിച്ചോ ദൈന്യംദിന കാര്യങ്ങൾ ചെയ്യാനാകും. ഇതിനായുള്ള പ്രത്യേക പരിശീലനവും സനൂപിന് നൽകും. മുട്ടുവേദനയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് പോയതായിരുന്നു സനൂപ്. പിന്നാലെയാണ് കാഴ്ച നഷ്ടപ്പെട്ടത്.
കെസി വേണുഗോപാൽ എംപി സനൂപിൻറെ വിദഗ്ധ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ നൽകിയിരുന്നു. സനൂപിന് കൃത്രിമ കണ്ണുകൾ വെച്ച സംഭവം കോൺഗ്രസ് നേതാവ് അനിൽ അക്കര ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു.
