തുടങ്ങി 2000 ഓണച്ചന്തകൾ; വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് മന്ത്രി, ‘വിഷമില്ലാ പഴങ്ങളും പച്ചക്കറികളും 30% കിഴിവിൽ

news image
Sep 10, 2024, 4:11 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന 2000 ഓണച്ചന്തകളിൽ പഴം, പച്ചക്കറികൾക്ക് 30 ശതമാനം വരെ വിലക്കുറവുണ്ടാകുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. ഓണത്തിനോടനുബന്ധിച്ച് കൃഷി വകുപ്പ് ആരംഭിക്കുന്ന 2000 കർഷക ചന്തകളുടെയും സഞ്ചരിക്കുന്ന വിൽപ്പനശാലകളുടെയും ഉദ്ഘാടനം തിരുവനന്തപുരം വികാസ് ഭവനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

വിപണിയിലൂടെ 10 ശതമാനം അധികം വില നൽകിയാണ് കൃഷിക്കാരിൽ നിന്നും പഴങ്ങളും പച്ചക്കറികളും സംഭരിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടു സംഭരിക്കുന്നതിനാൽ കർഷകർക്ക് കൂടുതൽ ഗുണകരമാകും. നമ്മുടെ പച്ചക്കറി ആവശ്യങ്ങൾക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമുണ്ട്. ഇത്തരം സ്ഥലങ്ങളിൽ നിന്നും കർഷകക്കൂട്ടായ്മകളുമായി ചർച്ച ചെയ്ത് ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നത് ഉപഭോക്താക്കൾക്ക് ഗുണം ചെയ്യുന്നു. വിലക്കയറ്റത്തെ പിടിച്ചു നിർത്താൻ സംസ്ഥാന സർക്കാർ നടത്തുന്ന ആത്മാർഥമായ പരിശ്രമങ്ങളുടെ ഭാഗമാണിത്.

അനുവദനീയമായ അളവിനേക്കാൾ വിഷാംശം കൂടുതലുള്ള പച്ചക്കറികൾ ഒഴിവാക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.  എന്നാൽ പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തതയിലെത്താൻ കഴിയുന്ന സംസ്ഥാനമെന്ന നിലയിൽ അത്തരത്തിലുള്ള ആത്മാർഥമായ പരിശ്രമങ്ങൾ ഉണ്ടാകണം. പഴവർഗങ്ങളും, ഇലവർഗങ്ങളും ഉൾപ്പെടെയുള്ള പല പച്ചക്കറികളും നമ്മുടെ പറമ്പിലും കൃഷിയിടങ്ങളിലും ഉൽപ്പാദിപ്പിക്കാൻ കഴിയണം. ഇതിനാവശ്യമായ ബൃഹത്തായ പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ രൂപം നൽകിക്കഴിഞ്ഞു.

ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ വിജയത്തിന്റെ തുടർച്ചയായിരിക്കും ഇത്. വിപണിയുടെ സാധ്യതകൾ കൂടി പഠിച്ചുകൊണ്ടാകണം പച്ചക്കറി ഉൽപ്പാദനം വേണ്ടതെന്നും അല്ലാത്തപക്ഷം ആവശ്യക്കാരില്ലാത്ത സാഹചര്യത്തിൽ കർഷകന് നഷ്ടമുണ്ടാകും എന്നത് ഓർക്കണമെന്നും മന്ത്രി പറഞ്ഞു. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൂടുതൽ ചലിക്കുന്ന പച്ചക്കറിച്ചന്തകൾ സംസ്ഥാനവ്യാപകമായി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സെപ്റ്റംബർ 11 മുതൽ 14 വരെയാണ് കർഷകച്ചന്തകൾ പ്രവർത്തിക്കുക. ചടങ്ങിൽ ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന വിൽപനശാല ആന്റണിരാജു എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. കൃഷി വകുപ്പ് ഡയറക്ടർ അദീല അബ്ദുള്ള, മുതിർന്ന കർഷകൻ അബ്ദുൾ റഹീം, കർഷകത്തൊഴിലാളി നെൽസൺ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe