താമരശ്ശേരി∙ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയ ഷിബില വധക്കേസ് പ്രതി യാസിറിനെയും കൊണ്ട് ഇൻസ്പെക്ടർ സായൂജ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ഇന്നലെ ബാലുശ്ശേരി, മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ തെളിവെടുപ്പു നടത്തി. കൊലപാതകത്തിനു ശേഷം ബാലുശ്ശേരി എസ്റ്റേറ്റ് മുക്കിലെ പമ്പിൽ നിന്ന് ഇന്ധനം അടിച്ച് പണം നൽകാതെ പോയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
തുടർന്നാണ് പമ്പിൽ എത്തിച്ച് തെളിവെടുപ്പു നടത്തിയത്. പമ്പ് ജീവനക്കാർ പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തായിരുന്നു തെളിവെടുപ്പ് നടത്തിയത്. കാറിൽ ഇരിക്കുകയായിരുന്ന പ്രതിയെ ഇവിടെ വച്ചാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ ഇന്ന് കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. പൊലീസ് താമരശ്ശേരി കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷ പ്രകാരം 27നു രാവിലെ 11 വരെയാണ് തെളിവെടുപ്പിനായി പ്രതിയെ വിട്ടു നൽകിയത്.