തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു, ദാരുണ സംഭവം ബന്ദിപ്പൂരിലെത്തിച്ചശേഷം, കാരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം

news image
Feb 3, 2024, 4:44 am GMT+0000 payyolionline.in

ബെംഗളൂരു: മാനന്തവാടിയില്‍നിന്നും മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് ദാരുണമായ സംഭവം. തണ്ണീര്‍ കൊമ്പൻ ചരിയാനുണ്ടായ കാരണം വ്യക്തമല്ല. തണ്ണീര്‍ കൊമ്പൻ ചരിഞ്ഞതായി കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്ഥിരീകരിച്ചു. ബന്ദിപ്പൂരിലെത്തിച്ചശേഷമാണ് ആന ചരിഞ്ഞത്. ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു.വെറ്ററിനറി സർജൻമാരുടെ സംഘം ഉടൻ ബന്ദിപ്പൂരിലെത്തും. ഇന്ന് തന്നെ ആനയുടെ പോസ്റ്റ്മോര്ടട്ടം നടത്തും. 20 ദിവസത്തിനിടെ ആന രണ്ടു തവണ മയക്കുവെടി ദൗത്യത്തിന് വിധേയമായിരുന്നു. ആനയക്ക് മറ്റെന്തെങ്കിലും പരിക്കുകളുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് കര്‍ണാടക വനംവകുപ്പിന്‍റെ ബന്ദിപ്പൂരിലുള്ള ആന ക്യാമ്പില്‍ തണ്ണീര്‍ കൊമ്പനെ എത്തിച്ചിരുന്നത്.

 

ആന പൂര്‍ണ ആരോഗ്യവാനാണെന്നായിരുന്നു നേരത്തെ വനംവകുപ്പ് അറിയിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായാണ് ചരിഞ്ഞുവെന്ന വിവരം അധികൃതര്‍ സ്ഥിരീകരിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ മുതല്‍ വയനാട്ടിലെ മാനന്തവാടി നഗരത്തിലിറങ്ങിയ തണ്ണീര്‍ കൊമ്പൻ എന്ന പേരുള്ള കാട്ടാനയെ രാത്രിയോടെയാണ് മയക്കുവെടിവെച്ച് പിടികൂടാനായത്. തുടര്‍ന്ന് എലിഫന്‍റ് ആംബുലന്‍സില്‍ കര്‍ണാടകയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രാഥമിക പരിശോധനകള്‍ക്കുശേഷം തണ്ണീര്‍ കൊമ്പനെ കാട്ടിലേക്ക് തുറന്നുവിടാനുള്ള തീരുമാനത്തിനിടെയാണ് ദാരുണ സംഭവം. ബന്ദിപ്പൂരില്‍ എത്തിച്ചശേഷം ആനയെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. തണ്ണീര്‍ കൊമ്പന്‍റെ ജഡം ബന്ദിപ്പൂരിലെ രാമപുര ക്യാമ്പിലാണുള്ളത്. ആനയുടെ പരിക്ക്, ശാരീരികഅവസ്ഥ എന്നിവ വിശദമായി പരിശോധിക്കും. ഇന്ന് തന്നെ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. വെറ്റിനറി സര്‍ജന്മാരുടെ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കേരളത്തിലെയും കര്‍ണാടകയിലെയും വെറ്ററിനറി ടീം സംയുക്തമായിട്ടായിരിക്കും പോസ്റ്റ്മോര്‍ട്ടം നടത്തുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe