കൊച്ചി: ടെലിഗ്രാം ഗ്രൂപ്പ് വഴി എം.ഡി.എം.എ വിൽപന നടത്തി വന്ന യുവാവ് എക്സൈസിന്റെ പിടിയിലായി. തമ്മനം എ.കെ.ജി നഗർ സ്വദേശി പരത്തോടത്ത് വീട്ടിൽ റോണി സക്കറിയയെയാണ് (33) തമ്മനം കതൃക്കടവ് റോഡിലെ പൈകോ ജംഗ്ഷന് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്തത്. എക്സൈസിന്റെ പ്രത്യേക സ്പെഷ്യൽ ഡ്രൈവായ ഓപറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി നടത്തിയ പരിശോധനക്കിടെയാണ് ഇയാൾ കുടുങ്ങിയത്. ഇയാളിൽ നിന്ന് 2.654ഗ്രാം എം.ഡി.എം.എയും 40 ഗ്രാം കഞ്ചാവും പിടികൂടി. പ്രതി ലഹരി വിൽപ്പനക്കായി ഉപയോഗിച്ച ആഡംബര ബൈക്കും കസ്റ്റഡിയിലെടുത്തു.
ഐ.ടി സോഫ്റ്റ് വെയർ വിഭാഗം ടെക്നീഷ്യനായി ജോലി ചെയ്യുന്ന യുവാവ് ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ വാങ്ങി ടെലഗ്രാം ഗ്രൂപ്പ് വഴി വിൽക്കുകയാണ് പതിവ്. ഇയാളുടെ സംഘത്തിൽ ഉൾപ്പെട്ട ആളുകളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. ഇൻസ്പെക്ടർ എസ്. സജിയുടെ നേതൃത്വത്തിൽ ഗ്രേഡ് ഇൻസ്പെക്ടർ ടി.എൻ അജയകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അഷ്കർ സാബു, ഫെബിൻ എൽദോസ്, ജിഷ്ണു മനോജ്, സി.ജി. അമൽദേവ്, വനിത സിവിൽ എക്സൈസ് ഓഫിസർ റസീന വിബി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.