‘ചോദ്യപേപ്പർ ചോർന്നതിന് തെളിവ് ലഭിച്ചിട്ടില്ല, സൈബർ പ്രചരണത്തിൽ അന്വേഷണം’, ‘എഫ്എംജിഇ’ പരീക്ഷയിൽ പൊലീസ് 

news image
Jul 5, 2024, 7:41 am GMT+0000 payyolionline.in
തിരുവനന്തപുരം: ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് പരീക്ഷയുടെ (എഫ്എംജിഇ) ചോദ്യപേപ്പറും ഉത്തരങ്ങളും പണം നൽകി വാങ്ങാമെന്ന സോഷ്യൽ മീഡിയ പ്രചരണത്തിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസിന്റെ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന തരത്തിൽ ചോദ്യപേപ്പറും ഉത്തരങ്ങളും ആർക്കെങ്കിലും കിട്ടിയതായി ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാനും പണം കൈമാറാതിരിക്കാനുമുള്ള ജാഗ്രത പരീക്ഷാർത്ഥികൾ പുലർത്തണമെന്ന് കേരള പൊലീസ് അഭ്യർഥിച്ചു. പരീക്ഷാസംവിധാനങ്ങൾ തകിടം മറിക്കാനുള്ള ഏതൊരു ശ്രമവും കുറ്റകരമാണ്. അതിനു ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. എല്ലാത്തരം സാമൂഹ്യ മാധ്യമങ്ങളും 24 മണിക്കൂറും പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്.

നീറ്റ് നെറ്റ് പരീക്ഷ വിവാദങ്ങൾക്ക് പിന്നാലെയാണ് എഫ്എംജിഇ പരീക്ഷയുടെ സുതാര്യത സംബന്ധിച്ചും പരാതികൾ ഉയർന്നത്. വിദേശത്ത് മെഡിക്കൽ പഠനം നടത്തിയ വിദ്യാർത്ഥികൾക്ക് രാജ്യത്ത് പ്രാക്ടീസ് ചെയ്യാനായി പാസാക്കേണ്ട പരീക്ഷയാണിത്. പരീക്ഷ നടപടികൾ എല്ലാം നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ രഹസ്യമാക്കുന്നുവെന്നാണ് വിദ്യാർത്ഥികളുടെ പരാതി.2002 മുതലാണ് വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പഠനം പൂർത്തിയാക്കി എത്തുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക് എഫ്എംജിഇ പരീക്ഷ തുടങ്ങിയത്.

വർഷത്തിൽ രണ്ടുതവണ നടത്തുന്ന ഈ പരീക്ഷ പാസായി ഇന്‍റേണ്‍ഷിപ്പ് പൂർത്തിയാൽ മാത്രമേ ഇന്ത്യയിൽ മെഡിക്കൽ പ്രാക്ടീസിന് ആർഹത നേടൂ. മെഡിക്കൽ കൌൺസിലിന് വേണ്ടി നാഷഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷൻസ്  (National Board of Examinations) ആണ് പരീക്ഷ നടത്തുന്നത്. നിലവിലെ പരീക്ഷ വിവാദത്തിനിടെ എന്‍ബിഇ നടത്തുന്ന നീറ്റ് പിജി പരീക്ഷയും മാറ്റിയതോടെയാണ് എഫ്എംജിഇ പരീക്ഷയെ കുറിച്ച് പരാതിയുമായി വിദ്യാർത്ഥികൾ രംഗത്ത് എത്തുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe