ചെന്നൈ : ഓർഡർ ചെയ്ത ചിക്കൻ റൈസ് എത്താൻ വൈകിയതിനെ തുടർന്നു കടയുടമയെയും പാചകക്കാരെയും മർദ്ദിച്ച് അവശരാക്കിയ സംഭവത്തിൽ ഒരു കുട്ടിയടക്കം 5 പേർ അറസ്റ്റിൽ. തമിഴ്നാട്ടിലാണ് സംഭവം. ഇന്നലെ രാത്രി പെരമ്പൂർ, മധുരസാമി സ്ട്രീറ്റിലെ കടയിൽ എത്തിയ അഞ്ചംഗ സംഘം ചിക്കൻ റൈസ് ആവശ്യപ്പെട്ടു.
കടയിൽ തിരക്കായതിനാൽ വിഭവം തയാറാക്കാനും നൽകാനും വൈകി. ഇതോടെയാണു 17 വയസ്സുകാരനടക്കമുള്ളവർ ചേർന്നു കടയിൽ ആക്രമണം അഴിച്ചുവിട്ടത്.കടയിലെ ഉപകരണങ്ങളും കസേരയും മറ്റും തല്ലിത്തകർത്ത സംഘം, പിന്നാലെ കടയുടമ കാർത്തിക്കിനെയും പാചകക്കാരെയും ആക്രമിക്കുകയായിരുന്നു. കത്തി ഉപയോഗിച്ച് പരുക്കേൽപ്പിക്കാനും ശ്രമമുണ്ടായി. 5 പേരെയും പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. സംഘത്തിലെ കുട്ടിയെ കോടതി നിർദേശപ്രകാരം ബാലസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. മറ്റുള്ളവരെ റിമാൻഡ് ചെയ്തു. ഇവരിൽ നിന്നു 2 കത്തികൾ കണ്ടെത്തിയിട്ടുണ്ട്.