കോഴിക്കോട്: ലഹരിയിൽ വീട്ടിൽ കയറി വാതിൽ തകർത്ത് ആയുധം കാണിച്ചു ഭാര്യാമാതാവിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ചെലവൂർ സ്വദേശി കരിയാമ്പറ്റ വീട്ടിൽ മിഥുനിനെ(28) ആണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കത്തിയുമായി ചെലവൂരിലെ ഭാര്യവീട്ടിലെത്തിയ യുവാവ് വാതിൽ തകർത്തു അകത്തു കടന്ന് ജനൽ ഗ്ലാസ് പൊട്ടിക്കുകയും കത്തി കാട്ടി വധിക്കുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്നു പോർച്ചിൽ നിർത്തിയിട്ട കാറിന്റെ ടയർ കുത്തിക്കീറി. പെയിന്റ് ചുരണ്ടിമാറ്റി. 50,000 രൂപയുടെ നാശനഷ്ടം ഉണ്ടെന്നു പൊലീസ് പറഞ്ഞു. പരാതിയ തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതി കരസേനയിൽനിന്നു 9 മാസം മുൻപ് അവധിയിൽ വന്ന ശേഷം തിരികെ പോകാതെ ലഹരിക്ക് അടിമപ്പെട്ടതാണെന്നും പ്രതിക്കെതിരെ പന്നിയങ്കര പൊലീസ് സ്റ്റേഷനിൽ ഗാർഹിക പീഡനത്തിനു കേസ് നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചേവായൂർ പൊലീസ് ഇൻസ്പെക്ടർ പി.സജീവ്, എസ്ഐമാരായ നിമിൻ കെ.ദിവാകരൻ, വിനോദ്, മൻമഥൻ, എഎസ്ഐ ദീപക് എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.