കോഴിക്കോട്: ജില്ലയിൽ ട്രെയിനുകൾക്ക് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. വടകര പുറമേരി സ്വദേശി ഐശ്വര്യ രാമകൃഷ്ണനാണ് (21) പരിക്കേറ്റത്. ഇന്നലെ രാത്രി കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറിലാണ് ഐശ്വര്യയ്ക്ക് പരിക്കേറ്റത്.
ആലുവ യു.സി. കോളേജിലെ ബിരുദ വിദ്യാർത്ഥിനിയായ ഐശ്വര്യ കോളേജ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കല്ലേറിൽ ഐശ്വര്യയുടെ താടിയെല്ലിന് പൊട്ടലുണ്ട്. രണ്ട് പല്ലുകൾ പൂർണ്ണമായും നഷ്ടപ്പെടുകയും രണ്ടെണ്ണം പൊട്ടിപ്പോവുകയും ചെയ്തു. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഐശ്വര്യ.
കടലുണ്ടിക്കും ഫറോക്കിനും ഇടയിൽ വെച്ചാണ് ആക്രമണം നടന്നത്. ഇതേ ട്രെയിനിന് തൊട്ടുമുമ്പ് കടന്നുപോയ വന്ദേഭാരത് എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായതായി വിവരമുണ്ട്. അക്രമികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല.
