കേരളത്തെ ആധുനിക ഹെൽത്ത് കെയർ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി

news image
Sep 6, 2024, 8:06 am GMT+0000 payyolionline.in

തിരുവനന്തപുരം > കേരളത്തെ ആധുനിക ഹെൽത്ത് കെയർ ഹബ്ബാക്കി മാറ്റുകയെന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവേഷണത്തിന്റെയും വികസനത്തിന്റെയും പാതയിൽ ഫലപ്രദമായ മാർഗനിർദേശങ്ങൾ നൽകാൻ ലോകാരോഗ്യ സംഘടനയ്ക്ക് കഴിയുമെന്നുറപ്പുണ്ട്. അതിലൂടെ ആരോഗ്യ രംഗത്തെ കേരള മോഡൽ ലോകത്തിന് കൂടുതൽ സംഭാവനകൾ നൽകാനാകും. നിപ, കോവിഡ്-19 തുടങ്ങിയവയെ പ്രതിരോധിക്കുന്നതിൽ കേരളത്തിന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക സഹായം ലഭിച്ചു എന്നത് ശ്രദ്ധേയമാണ്. പ്രളയാനന്തര പകർച്ചവ്യാധികൾ, ജീവിതശൈലീ രോഗങ്ങൾ, ക്ഷയരോഗം എന്നിവയുടെ പ്രതിരോധത്തിലും ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശം ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ക്ഷയരോഗ ചികിത്സയുടെ നാൾവഴികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള “എ പാത് ടു വെൽനസ്, കേരളാസ് ബാറ്റിൽ എസെൻസ്റ്റ് ടിബി’- ഡോക്യുമെന്റ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ക്ഷയരോഗ നിവാരണത്തിനുള്ള ആക്ഷൻ പ്ലാനിന്റെ രണ്ടാം ഭാഗം എന്ന നയരേഖ പുറത്തിറക്കുന്നതിന് മുന്നോടിയായുള്ള ലഘുലേഖയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

“ക്ഷയരോഗത്തെക്കുറിച്ചുള്ള ചർച്ചകൾ പൊതുസമൂഹത്തിൽ ഇപ്പോൾ അധികം ഉണ്ടാകാറില്ല. പൊതുവേ നിർമ്മാർജ്ജനം ചെയ്യപ്പെട്ട ഒരു രോഗമായാണ് അതിനെ നാം കണക്കാക്കുന്നത്. എന്നാൽ ലോകത്താകെയുള്ള കണക്കുകൾ പരിശോധിച്ചാൽ അതല്ല സ്ഥിതി എന്നു മനസിലാക്കാനാകും. ഇന്നും ലോകത്ത് ഏറ്റവുമധികം ആളുകളുടെ മരണത്തിനിടയാക്കുന്ന പകർച്ചവ്യാധിയാണ് ക്ഷയം. ക്ഷയരോഗ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്താൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആറ് വർഷത്തെ പ്രവർത്തനം കൊണ്ടുതന്നെ സംസ്ഥാനത്തെ ക്ഷയരോഗ വ്യാപനം 40 ശതമാനം കുറയ്ക്കാനായി.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ ദേശീയ ക്ഷയരോഗ സർവേ പ്രകാരം രാജ്യത്ത് ക്ഷയരോഗ വ്യാപനം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. കേരളത്തിൽ ഓരോ ഒരു ലക്ഷം പേരിലും 70 പേരെയാണ് ക്ഷയരോഗം ബാധിക്കുന്നത്. നമ്മുടെ രാജ്യത്താകെ ഒരു ലക്ഷത്തിൽ 199ഉം ലോകത്താകെ ഒരു ലക്ഷത്തിൽ 133 ഉം ആളുകളെയാണ് ക്ഷയരോഗം ബാധിക്കുന്നത്. കേരളത്തിൽ ഒരു ലക്ഷത്തിൽ 7ഉം ഇന്ത്യയിൽ 34ഉം ലോകത്ത് 18 ഉം ആളുകളാണ് ക്ഷയരോഗം മൂലം മരണപ്പെടുന്നത്. കുറഞ്ഞ ശിശുമരണ നിരക്കിലെന്ന പോലെ കുറഞ്ഞ ക്ഷയരോഗ മരണ നിരക്കിലും നമ്മൾ ലോകത്തിനു മാതൃകയാവുന്നു.

കേരളത്തിലെ 99 ശതമാനം ജനങ്ങളേയും ക്ഷയരോഗ നിർമ്മാർജ്ജനത്തെക്കുറിച്ച് ബോധവത്ക്കരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന കഴിഞ്ഞിട്ടുണ്ട്. 83 ശതമാനം ഗ്രാമ പഞ്ചായത്തുകളിലും പഞ്ചായത്ത് തലത്തിലുള്ള ടിബി എലിമിനേഷൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങളുടെ ഫലമായി 2023 ൽ കേന്ദ്ര സർക്കാർ കേരളത്തിലെ 60 പഞ്ചായത്തുകളെ ക്ഷയരോഗ മുക്തമായി പ്രഖ്യാപിച്ചിരുന്നു. ഇനിയും ഇക്കാര്യത്തിൽ വലിയ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ശേഷിക്കുന്ന പഞ്ചായത്തുകളിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതിനും കൂടുതൽ പഞ്ചായത്തുകളെ ക്ഷയരോഗ വിമുക്തമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം.

ക്ഷയരോഗികൾക്ക് ആവശ്യമായ പോഷകാഹാരം ലഭ്യമാക്കൽ, മതിയായ ചികിത്സ ഉറപ്പാക്കുന്നതിനുള്ള കൂട്ടായ്മകൾ രൂപീകരിക്കൽ, സ്വകാര്യ മേഖലയിലെ ക്ഷയരോഗ നിർമ്മാർജ്ജന സംവിധാനം (സ്റ്റെപ്‌സ്) നടപ്പിലാക്കൽ എന്നിവയ്ക്കു പുറമെ, ക്ഷയരോഗ സാധ്യതാ നിർണ്ണയം അടക്കമുള്ള പദ്ധതികളും നടപ്പാക്കി വരുന്നുണ്ട്. 2024ൽ ജനീവയിലെ സ്റ്റോപ്പ് ടിബി പാർട്ണർഷിപ്പിന്റെ നേതൃത്വത്തിൽ 12 രാജ്യങ്ങളിലെ മെഡിക്കൽ അസോസിയേഷനുകളുടെ നേതാക്കൾ കേരളത്തിലെ സ്റ്റെപ്‌സ് പ്രോഗ്രാം അവലോകനം ചെയ്തിരുന്നു. കാര്യക്ഷമമായ ക്ഷയരോഗ പരിചരണം ഉറപ്പാക്കുന്നതിനുള്ള കേരളത്തിന്റെ നടപടികൾ ഫലപ്രദമാണെന്നും അതേ മാതൃകയിൽ മറ്റു രാജ്യങ്ങളിൽ അവ നടപ്പാക്കണമെന്നും അവർ തീരുമാനിച്ചു.’ അഭിമാനകരമായ നേട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe