കൊല്ലം: പ്രമുഖ ബ്രാൻഡുകളുടെ കുപ്പിവെള്ളത്തിൽ പ്ളാസ്റ്റിക് കണികകളുണ്ടെന്നു പഠനം. പത്തു പ്രമുഖ ബ്രാൻഡുകളെടുത്തു നടത്തിയ പഠനത്തിൽ ലിറ്ററിന് ശരാശരി മൂന്നുമുതൽ പത്തുവരെ കണികകളാണ് കണ്ടെത്തിയത്. നാരുകൾ, ശകലങ്ങൾ, ഫിലിമുകൾ, പെല്ലറ്റുകൾ എന്നിവയുൾപ്പെടെ വിവിധ തരികൾ കാണപ്പെട്ടിട്ടുണ്ട്. കണക്കുപ്രകാരം കുപ്പിവെള്ളംവഴി പ്രതിവർഷം ശരാശരി 153.3 തരികൾ ഉപഭോക്താവിന്റെ ശരീരത്തിലെത്തുമെന്നാണ്. കേരളത്തിൽ വിൽക്കുന്ന കുടിവെള്ളത്തിൽ പ്ലാസ്റ്റിക് കണികകൾ എത്രത്തോളമുണ്ടെന്ന ഈ പഠനം അന്താരാഷ്ട്ര ശാസ്ത്ര ജേണലായ സ്പ്രിങ്ങർ നേച്ചറിന്റെ ഡിസ്കവർ എൻവയൺമെന്റിലാണ് പ്രസിദ്ധീകരിച്ചത്.
സാമ്പിളുകളിൽ എട്ടു വ്യത്യസ്ത പോളിമർ തരികളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. നാരുകളാണ് കൂടുതൽ. 58.928 ശതമാനം. നിറമനുസരിച്ച് മൊത്തം എണ്ണത്തിന്റെ ഏകദേശം 35.714 ശതമാനം ചുവപ്പുനിറത്തിൽ ഉൾപ്പെടുന്നു. വിശകലനംചെയ്ത കുപ്പിവെള്ള സാമ്പിളുകളിൽ കണ്ടെത്തിയ നാരുകൾ അസംസ്കൃത ജലസ്രോതസ്സുകളിൽനിന്നു വന്നതാകാം. മറ്റുള്ളവ ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന ഘടകങ്ങളിൽനിന്നോ, പായ്ക്ക് ചെയ്യുന്ന കുപ്പികളിൽനിന്നുതന്നെയോ കലരുന്നതാകാം.
ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും മണ്ണ്, വെള്ളം, ഭക്ഷണം, വായു എന്നിവയിലും ചുറ്റുമുള്ള ജീവികളിലും മനുഷ്യശരീരത്തിൽത്തന്നെയും സൂക്ഷ്മ പ്ലാസ്റ്റിക് കണികകൾ കണ്ടെത്തിയിട്ടുണ്ട്. പ്രതിദിനം ശ്വസനംവഴിപോലും ശരാശരി 240 കണികകൾ നമ്മളിൽ കയറിപ്പറ്റുന്നുണ്ടെന്നാണ് പഠനം. കുപ്പിവെള്ളം തയ്യാറാക്കുമ്പോൾ കൂടുതൽ മികച്ച ഗുണനിലവാരപ്രക്രിയകൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് പഠനം ഓർമ്മപ്പെടുത്തുന്നത്. വ്യക്തികളും വ്യവസായങ്ങളും നയരൂപവത്കരണക്കാരും ഇതിനായി കൈകോർക്കണം. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കേണ്ടതിന്റെയും അവ ശാസ്ത്രീയമായി സംസ്കരിക്കേണ്ടതിന്റെയും പ്രാധാന്യവും എടുത്തുകാണിക്കുന്നു.
പ്ലാസ്റ്റിക് ഉത്തരവാദിത്വത്തോടെ വിനിയോഗിക്കാനും ഉപയോഗശേഷം കൃത്യമായി സംസ്കരണത്തിനു വിധേയമാക്കാനും ഓരോരുത്തരും ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയാണ് പഠനം ഊന്നിപ്പറയുന്നതെന്നും പഠനത്തിന് നേതൃത്വം നൽകിയ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ ജന്തുശാസ്ത്രവിഭാഗം മേധാവി പ്രൊഫ. ഡോ. പി.ജെ. സർലീൻ പറഞ്ഞു.