തിരുവനന്തപുരം :സംസ്ഥാനതലത്തിൽ റാഗിങ്ങിന് അറുതി വരുത്താൻ കഴിയുന്ന വിധത്തിൽ ആന്റി റാഗിംഗ് സംവിധാനമൊരുക്കുമെന്ന് മന്ത്രി ഡോ. ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാരുടെ യോഗം ഉടൻ ചേരും. കാര്യവട്ടം ക്യാമ്പസിലുണ്ടായ റാഗിങ് കേസിലും ആന്റി റാഗിങ് സെൽ ഉടനടി നടപടി സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. ഇതിനുപുറമെ, സംഭവത്തിൽ റിപ്പോർട്ടും തേടിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ആന്റി റാഗിങ് സെല്ലുകൾ സജീവമായി പ്രവർത്തിക്കണമെന്ന് നിരന്തരം നിർദേശം നൽകാറുണ്ട്. ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെല്ലാം ആന്റി റാഗിങ് സെല്ലുകൾ പ്രവൃത്തിക്കുന്നുണ്ട്.
റാഗിങ് എന്ന കുറ്റകൃത്യത്തെകുറിച്ചും വിദ്യാർത്ഥികൾ അതിനെ നേരിടേണ്ടി കൃത്യമായ രീതികളെക്കുറിച്ചും മാധ്യമങ്ങൾ കൂടുതൽ ബോധവത്കരണം നടത്തുന്നത് ഗുണകരമാണെന്ന് മന്ത്രി പറഞ്ഞു.
ഏതെങ്കിലും തരത്തിൽ ഒരു ദുരനുഭവം വിദ്യാർത്ഥിക്ക് ക്യാമ്പസിൽ ഉണ്ടായാൽ അത് ആന്റി റാഗിങ് സെല്ലിനോടോ,അധ്യാപകരോടോ പ്രിൻസിപ്പലിനോടോ തുറന്നു പറയാനോ വിദ്യാർത്ഥികൾ ധൈര്യമായി തയ്യാറാകണം. അത് തക്കസമയത്ത് ഇടപെടാനും കൂടുതൽ ദൗഭാഗ്യകരമായ സംഭവങ്ങൾക്ക് തടയിടാൻ സഹായിക്കും. ഇതിനായി വലിയ ബോധവത്ക്കരണം വിദ്യാർത്ഥികൾക്ക് നൽകേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് ഇന്നലെ സംഭവിച്ചിട്ടുള്ള റാഗിങുമായി ബന്ധപ്പെട്ട വിഷയം വന്നിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനതലത്തിൽ റാഗിങ് വിരുദ്ധ ഒരു സംവിധാനം ഒരുക്കും.
സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട റാഗിങ് കേസുകൾ ഏറെ ദൗർഭാഗ്യകരമാണ്. സാമൂഹ്യമായ പല അപചയങ്ങളും റാഗിങിന് വഴിവെക്കുന്നുണ്ട്. വൈകാരിക സുരക്ഷയില്ലാത്ത കുടുംബാന്തരീക്ഷങ്ങളും പലപ്പോഴും വീടുകളിൽ മനസ് തുറന്ന് സംസാരിക്കാൻ സാധിക്കാത്ത അവസ്ഥയും വിദ്യാർഥികളെ മാനസിക സമ്മർദ്ദത്തിലാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.