കിവീസ് കേറി മേഞ്ഞു, ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന്റെ തുടക്കം തോല്‍വിയോടെ!

news image
Feb 19, 2025, 5:35 pm GMT+0000 payyolionline.in

കറാച്ചി: ഐസിസി ചാംപ്യന്‍സ് ട്രോഫി ആദ്യ മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാന് തോല്‍വി. കറാച്ചി നാഷണല്‍ സ്‌റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെിതരായ മത്സരത്തില്‍ 60 റണ്‍സിനാണ് പാകിസ്ഥാന്‍ തോല്‍ക്കുന്നത്. 321 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 47.2 ഓവറില്‍ 260ന് എല്ലാവരും പുറത്താവുകയായിരുന്നു. ഖുഷ്ദില്‍ ഷാ (69), ബാബര്‍ അസം (64), സല്‍മാന്‍ അഗ (42) എന്നിവര്‍ മാത്രമാണ് പാക് നിരയില്‍ പിടിച്ചുനിന്നത്. ന്യൂസിലന്‍ഡിന് വേണ്ടി മിച്ചല്‍ സാന്റ്‌നര്‍, വില്യം ഒറൗര്‍ക്കെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോം ലാഥം (118), വില്‍ യംഗ് (107) എന്നിവരുടെ സെഞ്ചുറിയാണ് കിവീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

വൈകാതെ ബാബറും മടങ്ങി. ഇതിനിടെ തയ്യബ് താഹിറും (1) നിരാശപ്പെടുത്തി. ഖുഷ്ദില്‍ ഷായുടെ ഇന്നിംഗ്‌സ് തോല്‍വി ഭാരം കുറയ്ക്കാന്‍ മാത്രമാണ് സഹായിച്ചത്. ഷഹീന്‍ അഫ്രീദി (14), നസീം ഷാ (13), ഹാരിസ് റൗഫ് (19) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അബ്രാര്‍ അഹമ്മദ് (0) പുറത്താവാതെ നിന്നു. നേരത്തെ, അത്ര നല്ലതായിരുന്നില്ല കിവീസിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 40 റണ്‍സ് മാത്രമുള്ളപ്പോള്‍ ഡെവോണ്‍ കോണ്‍വെ (10), കെയ്ന്‍ വില്യംസണ്‍ (1) എന്നിവരുടെ വിക്കറ്റുകള്‍ ന്യൂസിലന്‍ഡിന് നഷ്ടമായി. കോണ്‍വെയെ അബ്രാര്‍ അഹമ്മദ് ബൗള്‍ഡാക്കിയപ്പോള്‍ വില്യംസണ്‍ നസീമിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന് ക്യാച്ച് നല്‍കി.

നാലാമനായി ക്രീസിലെത്തിയ ഡാരില്‍ മിച്ചല്‍ (10) കൂടി മടങ്ങിയതോടെ കിവീസ് തീര്‍ത്തും പ്രതിരോധത്തിലായി. മൂന്നിന് 73 എന്ന നിലയിലായിരുന്നു കിവീസ്. പിന്നീടാണ് കിവീസ് ഇന്നിംഗ്‌സിന്റെ നട്ടെല്ലായ കൂട്ടുകെട്ട് പിറന്നത്. അഞ്ചാം വിക്കറ്റില്‍ യംഗ് – ലാതം സഖ്യം 118 റണ്‍സ് കൂട്ടിചേര്‍ത്തു. 38-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. യംഗിനെ നസീം പുറത്താക്കുകയായിരുന്നു. 113 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും 12 ഫോറും നേടി. യംഗ് മടങ്ങിയെങ്കിലും ലാതം – ഫിലിപ്‌സ് ക്രീസില്‍ ഒന്നിച്ചതോടെ സ്‌കോര്‍ ഉയര്‍ന്നു. ഇരുവരും 125 റണ്‍സാണ് കൂട്ടിചേര്‍ത്തത്. അവസാന ഓവറില്‍ ഫിലിപ്‌സ് മടങ്ങി.

ഹാരിസ് റൗഫിനെ സ്‌കൂപ്പ് ചെയ്യാനുള്ള ശ്രമത്തില്‍ ഫഖര്‍ സമാന് ക്യാച്ച്. 39 പന്തുകള്‍ മാത്രം നേരിട്ട താരം നാല് സിക്‌സും മൂന്ന് ഫോറും നേടി. ലാതം 104 പന്തുകള്‍ നേരിട്ടു. മൂന്ന് സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. മൈക്കല്‍ ബ്രേസ്‌വെല്ലും (0) പുറത്താവാതെ നിന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe