കൽപറ്റ: വയനാട് കമ്പമലയിൽ വനത്തിന് തീയിട്ടയാളെ പിടികൂടി. പഞ്ചാരക്കൊല്ലി സ്വദേശി സുധീഷാണ് പിടിയിലായിരിക്കുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. മറ്റൊരു കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. 12 ഹെക്ടറിലധികം പുൽമേടാണ് തീപിടുത്തത്തെ തുടർന്ന് കത്തിനശിച്ചത്. തീപിടുത്തം സ്വാഭാവികമല്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
അതേ സമയം ഇയാള്‍ എന്തിനാണിത് ചെയ്തതെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. പിടിയിലായ സുധീഷിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. തിരുനെല്ലിയില്‍ ഒരു കേസുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് വാറന്‍റുണ്ടായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ഇവിടെ ഇപ്പോഴും തീ അണക്കാന്‍ സാധിച്ചിട്ടില്ല. അതിനുള്ള ശ്രമം വനംവകുപ്പ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.