രാമനാട്ടുകര: നഗരസഭയുടെ ‘ഓപ്പറേഷൻ തെളിനീർ’ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ, ഓവുചാലിലേക്ക് മലിനജലം ഒഴുക്കിയ ഫുഡ് കോംപ്ലക്സ് ആരോഗ്യവിഭാഗം അടപ്പിച്ചു. രാമനാട്ടുകര തോട്ടങ്ങലിൽ പ്രവർത്തിക്കുന്ന ‘മോംസ് ലാൻഡ്’ ഫുഡ് കോർട്ടിനെതിരെയാണ് നഗരസഭ കർശന നടപടി സ്വീകരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സ്ഥാപനത്തിൽ നിന്നുള്ള മാലിന്യം ഓവുചാലിലേക്ക് ഒഴുക്കിയത്. ഏകദേശം നൂറുമീറ്ററോളം ഭാഗത്ത് സ്ലറി അടിഞ്ഞുകൂടിയതോടെ പ്രദേശത്ത് അസഹ്യമായ ദുർഗന്ധം വമിക്കുകയും മാലിന്യം നീലിത്തോടിലേക്ക് കലരുന്ന സാഹചര്യമുണ്ടാകുകയും ചെയ്തു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് നഗരസഭാ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
മാലിന്യസംസ്കരണത്തിനായി എറണാകുളം ആസ്ഥാനമായുള്ള കമ്പനിയെയാണ് ഏൽപ്പിച്ചതെന്നും ഫിൽറ്റർ ചെയ്ത ശേഷമുള്ള വെള്ളമാണ് ഒഴുക്കിയതെന്നുമാണ് ഉടമകളുടെ വാദം. എന്നാൽ, ഓവുചാലിലെ സ്ലറി അടിയന്തരമായി നീക്കം ചെയ്തില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്ന് ക്ലീൻ സിറ്റി മാനേജർ പി. ഷജിൽ കുമാർ അറിയിച്ചു.
ക്ലീൻ സിറ്റി മാനേജർ പി. ഷജിൽ കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ സി. സൂരജ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.ആർ. സനൽ കുമാർ, ടി. അബ്ബാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
