വിഴിഞ്ഞം: സംസ്ഥാന സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള മത്സ്യഫെഡിനെ അഖിലേന്ത്യാതലത്തിൽ മികച്ച സ്ഥാപനമാക്കാൻ കേന്ദ്രസർക്കാർ സാമ്പത്തികസഹായം നൽകാൻ തയ്യാറാണെന്ന് മന്ത്രി ജോർജ് കുര്യൻ. വിഴിഞ്ഞത്തെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സി.എം.എഫ്.ആർ.ഐ.) നടപ്പാക്കുന്ന പി.എം.വികാസ് പദ്ധതിയുടെ മത്സ്യശക്തി പ്രോജക്‌ട് ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വളരെ നല്ല വൃത്തിയിലും ആരോഗ്യപരമായ രീതിയിലുമാണ് മത്സ്യഫെഡിന്റെ വിപണനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. മത്സ്യഫെഡിനെ അഖിലേന്ത്യാതലത്തിൽ അമുലിനു സമാനമായ മാതൃകാ സഹകരണസ്ഥാപനമാക്കി മാറ്റിയെടുക്കാൻ കേന്ദ്രസർക്കാർ തയ്യാറാണ്. സംസ്ഥാന സർക്കാർ സമീപിച്ചാൽ മത്സ്യഫെഡിന്റെ വികസനത്തിന് ആവശ്യമായ ഫണ്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യമേഖലയുമായി പ്രവർത്തിക്കുന്ന എല്ലാവരും നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രി നിർദേശിച്ചു. ന്യൂനപക്ഷ സമുദായങ്ങൾക്ക് നൈപുണ്യ പരിശീലന അവസരങ്ങളിലുണ്ടാകുന്ന വിടവ് നികത്തുന്നതിനാണ് സ്റ്റൈപ്പൻ്റോടുകൂടിയുള്ള സൗജന്യ പദ്ധതിയായ പി.എം.വികാസ് നടപ്പാക്കുന്നത്. സ്വയം സഹായം, ബാങ്കിങ്, ഇൻഷുറൻസ്, ആരോഗ്യം ഉൾപ്പെടെയുള്ള മേഖലകളിലേക്കായി 1,51,000 പേർക്ക് ആദ്യഘട്ടത്തിൽ പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യശക്തി പദ്ധതിയിൽ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു. വിഴിഞ്ഞം സി.എം.എഫ്.ആർ.ഐ. പ്രിൻസിപ്പൽ സയൻ്റിസ്റ്റും മേധാവിയുമായ ഡോ. ബി.സന്തോഷ്, ഫിഷറീസ് സർവേ ഓഫ് ഇന്ത്യ ഡിജി ഡോ. കെ.ആർ.ശ്രീനാഥ്, ഫിഷറീസ് ഡിവലപ്‌മെന്റ് കമ്മിഷണർ ഡോ. കെ.മുഹമ്മദ് കോയ, സീനിയർ സയന്റിസ്റ്റ് ഡോ. എസ്.സൂര്യ, ശാസ്ത്രഞ്ജൻ അംബരീഷ് പി.ഗോപ്, നാഷണൽ ഫിഷറീസ് ഡിവലപ്മെൻ്റ് ബോർഡംഗം ആന്റോ മെഴ്‌സിലിൻ എന്നിവർ സംസാരിച്ചു.
