ഇലന്തൂര്‍ ഇരട്ട നരബലി: കേരളം ഞെട്ടിയ കൊടുംകുറ്റത്തിന് രണ്ട് വര്‍ഷം, പ്രതികള്‍ വിചാരണ കാത്ത് തടവിൽ

news image
Oct 11, 2024, 3:26 am GMT+0000 payyolionline.in

പത്തനംതിട്ട: കേരളം ഞെട്ടിയ ഇലന്തൂര്‍ ഇരട്ടനരബലി പുറംലോകമറിഞ്ഞിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം. കേസിൽ പ്രതികളായ ഭഗവല്‍സിങ്ങും ഭാര്യ ലൈലയും കൊടുംകുറ്റവാളി മുഹമ്മദ് ഷാഫിയും ഇപ്പോഴും റിമാൻഡ് തടവിലാണ്. നരബലി നടന്ന വീടാകെ കാട് മൂടിയെങ്കിലും ഇപ്പോഴും സന്ദര്‍ശകർ എത്തുന്നുണ്ടെന്ന് അയൽവാസികൾ പറയുന്നു. കേസിൽ 90 ദിവസത്തിനുള്ളില്‍ പൊലീസ് കുറ്റപത്രം നൽകിയെങ്കിലും കേരളത്തെ നടുക്കിയ പ്രാകൃതമായ കൊലക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചിട്ടില്ല.

കുടുംബത്തിന്‍റെ സാമ്പത്തിക അഭിവൃദ്ധിക്കായി രണ്ട് മനുഷ്യരെ ബലി നൽകി കൊലപ്പെടുത്തിയെന്നത് കേരളം നടുക്കത്തോടെ കേട്ട സംഭവമാണ്. പുരോഗമനവാദിയായി അവതരിച്ച് അന്ധവിശ്വാസത്തിന്‍റെ പരകോടിയിലായിരുന്ന ഭഗവൽ സിംഗും ഭാര്യ ലൈലയുമായിരുന്നു മനുഷ്യക്കുരുതിയ്ക്കായി കളമൊരുക്കിയത്. ഇലന്തൂരിലെ വീട്ടിലൊരുക്കിയ ആഭിചാര കളത്തിലേക്ക് നിരാലംബരായ രണ്ട് സ്ത്രീകളെ പണം വാഗ്ദാനം ചെയ്ത് എത്തിച്ചത് കൊച്ചിയിലെ ഹോട്ടൽ തൊഴിലാളിയായ മുഹമ്മദ് ഷാഫിയാണ്. ലോട്ടറി കച്ചവടക്കാരായ തമിഴ്നാട് സ്വദേശി പദ്മയും വടക്കാഞ്ചേരിയിലെ റോസ്ലിനുമായിരുന്നു ഇരകൾ.

കടവന്ത്ര പോലീസിന് ലഭിച്ച മിസ്സിംഗ് പരാതിയിലെ അന്വേഷണമാണ് കേട്ടുകേൾവിയില്ലാത്ത കൊലപാതകത്തിന്‍റെ വിവരങ്ങൾ പുറംലോകത്ത് എത്തിച്ചത്. 90 ദിവസത്തിനുള്ളിൽ കാലടി പൊലീസും കടവന്ത്ര പോലീസും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകി. പനമ്പള്ളി നഗറിലെ മുൻ ഇടമലയാർ കോടതിയായ അഡിഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കേണ്ടത്.

സാമ്പത്തിക അഭിവൃദ്ധിക്ക് അന്ധവിശ്വാസത്തെ കൂട്ടുപിടിച്ച് അരുംകൊല നടത്തിയ ഭഗവൽസിങ്ങും ഭാര്യ ലൈലയും കൊടുംകുറ്റവാളി മുഹമ്മദ് ഷാഫിയും അഴിക്കുള്ളിൽ തന്നെയാണ്. നരബലി നടന്ന ഇലന്തൂരിലെ വീട്ടിലേക്ക് ദൂരെ ദിക്കുകളിൽ നിന്ന് പോലും ഇപ്പോഴും ആളുകൾ എത്തിക്കൊണ്ടിരിക്കുന്നു. അരുംകൊലകൾ നടന്ന വീട് പൊലീസ് സീൽ ചെയ്തിരിക്കുന്നു. ചോരപ്പാടുകൾ ഇനിയും മായാതെ കിടക്കുന്ന ഭഗവൽസിങ്ങിന്‍റെ തിരുമ്മൽ കേന്ദ്രവും കാടുമൂടിയ നിലയിലാണ്. മുഹമ്മദ് ഷാഫിയെന്ന മനോവൈകൃതമുള്ള പ്രതിയുടെ കെണിയിൽ അന്ധവിശ്വാസത്താൽ വെളിച്ചം നഷ്ടമായ ഭഗവൽസിങ്ങും ഭാര്യ ലൈലയും പെട്ടുപോയി. സാമ്പത്തിക അഭിവൃദ്ധിക്ക് സ്ത്രീകളെ ബലികൊടുക്കണം, ശരീരഭാഗങ്ങൾ ഭക്ഷിക്കണം. ഷാഫി ഇങ്ങനെ പറഞ്ഞതനുസരിച്ചാണ് കാലടി സ്വദേശി റോസ്‍ലി, തമിഴ്നാട് സ്വദേശി പത്മം എന്നിവരെ ഇലന്തൂരിലെത്തിച്ച് അതിക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി പറമ്പിൽ കുഴിച്ചിട്ടത്.

ആദ്യ നരബലി ഫലം കണ്ടില്ലെന്നു പറഞ്ഞാണ് രണ്ടാമത്തെ കൊല നടത്തിയത്. സ്ത്രീകളെ കൈകാലുകൾ കെട്ടിയിട്ട് പൈശാചികമായാണ് കൊലപ്പെടുത്തിയത്. അരുംകൊലകൾ നടത്തിയ ശേഷവും ഫേസ്ബുക്കിൽ ഹൈക്കൂ കവിതകളെഴുതി ഭാവവ്യത്യാസമില്ലാതെ നാട്ടിൽ കറങ്ങിയ ഭഗവൽസിംഗിനെകുറിച്ച് ഓർക്കാൻ പോലും ഈ നാട് ഇഷ്ടപ്പെടുന്നില്ല. നരബലിയിൽ സാംസ്കാരിക കേരളം തലകുനിച്ചെങ്കിലും ഇലന്തൂരിലെ വീട്ടിലേക്ക് ഇന്നും ആളുകളെത്തുന്നു. ചിത്രങ്ങളെടുത്ത് മടങ്ങുന്നു. കൊലപാതകവും പീഡനവും ഗൂഡാലോചനയും തുടങ്ങി വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് ഷാഫിയും ഭഗവൽസിങ്ങും ലൈലയും വിചാരണ കാത്ത് വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണിപ്പോൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe