അന്യായമായ വ്യാപാരം; സീറ്റ് ബെൽറ്റ് അലാം സ്റ്റോപ്പറുകൾ വിറ്റ ആമസോൺ ഉൾപ്പടെയുള്ള അഞ്ച് സൈറ്റുകൾക്കെതിരെ നടപടി

news image
May 12, 2023, 12:12 pm GMT+0000 payyolionline.in

ദില്ലി: സീറ്റ് ബെൽറ്റ് അലാം സ്റ്റോപ്പറുകൾ വിറ്റ അ‍ഞ്ച് ഓൺലൈന് സൈറ്റുകൾക്കെതിരെ നടപടി. ആമസോണും ഫ്ലിപ്കാർട്ടും ഉൾപ്പടെയുള്ള അഞ്ച് സൈറ്റുകൾക്കെതിരെയാണ് കേന്ദ്രം ഉത്തരവിട്ടത്. ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതി (സിസിപിഎ )യുടെയാണ് നടപടി. ഉൽപ്പന്നത്തിന്റെ 13,118 ലിസ്റ്റിങ്ങുകൾ സൈറ്റുകളിൽനിന്നു നീക്കി എന്നും കേന്ദ്രം അറിയിച്ചു. അലാം സ്റ്റോപ്പറുകൾ വിറ്റവർക്കും, വിൽക്കുന്നതിനും എതിരെ നടപടിയെടുക്കാൻ എല്ലാ ചീഫ് സെക്രട്ടറിമാർക്കും, കളക്ടർമാ‌ർക്കും നിർദേശം നൽകി.

കാർ സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ ക്ലിപ്പുകൾ വിൽക്കുന്നതിന് ഫ്ലിപ്പ്കാർട്ടും ആമസോണും ഉൾപ്പെടെയുള്ള മികച്ച അഞ്ച് ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെയാണ് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ഉത്തരവുകൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ക്ലിപ്പുകൾ സീറ്റ് ബെൽറ്റ് ധരിക്കുന്നതിന് പകരം ഉപയോഗിച്ച് അലാം നിർത്തുന്നതിലൂടെ ഉപഭോക്താക്കളുടെ ജീവന്റെയും സുരക്ഷയെയും അപകടപ്പെടുത്തിയേക്കും.  ഇത് ഉപഭോക്തൃ സംരക്ഷണ നിയമം 2019 -ന്റെ  ലംഘനമാണെന്നും ഉത്തരവിൽ പറയുന്നു.

ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ, ഷോപ്പ്ക്ലൂസ്, മീഷോ എന്നിവയ്‌ക്കെതിരെ ഉപഭോക്തൃ അവകാശ ലംഘനം, അന്യായമായ വ്യാപാരം എന്നിവ ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം  ഇത്തരം വിൽപ്പനകളിൽ മാർഗ നിർദേശം പുറപ്പെടുവിക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ചിലർ ഇത് രൂപമാറ്റം വരുത്തി വൈൻ ഓപ്പണറിന്റേയോ സിഗററ്റ് ലൈറ്ററിന്റേയോ ഒക്കെ രൂപത്തിൽ വിൽപ്പന നടത്തുന്നതായും ഉപഭോക്തൃകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

കാർ സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ ക്ലിപ്പുകളും ഇത്തരത്തിൽ യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്ന എല്ലാ മോട്ടോർ വാഹന ഉൽപ്പന്നങ്ങളും സൈറ്റുകളിൽ നിന്ന് ഡീലിസ്റ്റ് ചെയ്യാൻ സിസിപിഎ ഈ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനുപുറമെ, ഇത്തരം ഉൽപ്പന്നങ്ങളുടെ തെറ്റായ വിൽപ്പനക്കാർക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് സിസിപിഎ-യെ അറിയിക്കാനും വിൽപ്പനക്കാരുടെ വിശദാംശങ്ങൾ റിപ്പോർട്ടായി സമർപ്പിക്കാനും ഉപഭോക്തൃ സംരക്ഷണ സംവിധാനങ്ങൾക്ക് നിർദേശം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe